അറസ്റ്റ് ചെയ്യാമോ? ശിവശങ്കറിനെതിരായ നടപടിയിൽ നിയമോപദേശം തേടി കസ്റ്റംസ്
ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കാൻ നിലവിലെ മൊഴികൾ പര്യാപ്തമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. ചൊവ്വാഴ്ച ശിവശങ്കർ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും.
കൊച്ചി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കാൻ നിലവിലെ മൊഴികൾ പര്യാപ്തമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. ചൊവ്വാഴ്ച ശിവശങ്കർ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും.
ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകൾ കസ്റ്റംസിന്റെ പക്കലുണ്ടെങ്കിലും കാര്യങ്ങളിൽ ഒന്നുകൂടി വ്യക്തത വരുത്തുന്നതിനാണ് നിയമോപദേശം തേടിയതെന്നാണ് ലഭിക്കുന്ന സൂചന. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ അതുകൊണ്ടു തന്നെ നിർണ്ണായകമാണ്.
ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് ശിവശങ്കറെ കസ്റ്റംസ് വിട്ടയച്ചത്. സ്വപ്നയ്ക്കായി ലോക്കർ എടുത്തു നൽകിയതും ഇരുവരും തമ്മിലുളള വാട്സ് ആപ് ടെലിഗ്രാം ചാറ്റുകളും സംബന്ധിച്ചാണ് ഇന്നലെ കസ്റ്റംസ് വ്യക്തത തേടിയത്. ശിവശങ്കറിന്റെ മൊഴിയെടുക്കൽ നടന്ന അതേ സമയത്ത് തന്നെ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ വിവിധ ജയിലുകളിലായി കസ്റ്റംസ് ചോദ്യം ചെയ്തു. ശിവശങ്കർ പറയുന്നത് ശരിയാണോ എന്നറിയുന്നതിനായിരുന്നു ഇത്.