സജേഷിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്, അർജുനെത്തിയത് തെളിവ് നശിപ്പിച്ച ശേഷം, മൊബൈലുകൾ നഷ്ടപ്പെട്ടതായി മൊഴി
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. നാളെ രാവിലെ 11ന് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.
തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. നാളെ രാവിലെ 11ന് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.
അതിനിടെ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കുക. അർജുൻ തെളിവുകൾ ഒളിപ്പിച്ചാണ് ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് വിവരം. മൊബൈൽഫോണുകളും പാസ്പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകളും കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു പോയതായുമാണ് അർജുൻ മൊഴിനൽകിയത്.
ഫോൺ രേഖ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അർജുനെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും. കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചിൽ എത്തിച്ച് അർജുനൊപ്പം ചോദ്യം ചെയ്യും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona