രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമാനമായ കേസിൽ റിമാൻഡിലായിരുന്നു രാഹുൽ ഈശ്വർ. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ വീഡിയോ പങ്കുവെച്ചെന്നാണ് പുതിയ പരാതി. എന്നാൽ, ആദ്യ കേസിന്‍റെ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. തന്‍റെ യൂട്യൂബ് ചാനൽ വഴി താൻ പറയുന്ന കാര്യങ്ങൾ തന്‍റെ വീക്ഷണമാണ് പങ്ക് വെയ്ക്കുന്നതെന്നും പരാതിക്കാരിയെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അല്ല ചെയ്യുന്നതെന്നും രാഹുൽ ഈശ്വർ പറയുന്നു. രാഹുൽ ഈശ്വറിനെതിരെ സംസ്ഥാന സർക്കാരിന്‍റെ നിലപാട് ഇന്ന് കോടതി തേടും.
തിരുവനന്തപുരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുള്ള കേസിലാണ് മുൻകൂർ ജാമ്യം തേടിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ രാഹുൽ ഈശ്വര്‍ വീണ്ടും രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരി രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകിയത്. ഐജിക്ക് കിട്ടിയ പരാതി സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. രാഹുൽ ഈശ്വറിനെതിരായ രണ്ടാമത്തെ പുതിയ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. പരാതിക്കാരിയെ അധിക്ഷേപിക്കരുതെന്നായിരുന്നു രാഹുലിന് ആദ്യ കേസിൽ ജാമ്യം നൽകിയപ്പോഴുള്ള വ്യവസ്ഥ. ഇത് ലംഘിച്ച് വീണ്ടും വീഡിയോ ചെയ്ത് അധിക്ഷേപിച്ചുവെന്ന പരാതിയുമായാണ് യുവതിയുടെ പുതിയ പരാതി. അതേസമയം, അതിജീവിത തനിക്കെതിരെ പരാതി നൽകിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സൈബര്‍ പൊലീസിൽ അന്വേഷിച്ചപ്പോള്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് എസ്എച്ച്ഒ പറഞ്ഞതെന്നുമാണ് ഇന്നലെ മാധ്യമങ്ങളോട് രാഹുൽ ഈശ്വര്‍ പ്രതികരിച്ചത്. എന്നാൽ, ഇതിനുപിന്നാലെയാണ് രാഹുൽ മുൻകൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. യുവതിക്കെതിരെയും രാഹുൽ ഈശ്വര്‍ സൈബര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


