പാറശ്ശാല സംഭവത്തിൽ ജില്ല കമ്മിറ്റി ഇടപെടുന്നു. ഏരിയ കമ്മിറ്റിയോട് നടപടി ആവശ്യപ്പെട്ടു. കേസെടുത്തെങ്കിൽ തുടർ നടപടിയില്ല. അപവാദ പ്രചാരണം തുടരുന്നു 

പാറശ്ശാല: സിപിഎം വനിതാ നേതാവായ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരായ അശ്ലീല പ്രചാരണത്തിൽ പാർട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. കുറ്റക്കാരായ പാർട്ടിപ്രവർത്തകർക്കെതിരെ നടപടി എടുക്കാൻ ജില്ലാ സെക്രട്ടറി പാറശ്ശാല ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ തുടർ നടപടി ഉണ്ടായിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാണിച്ച് പൊലീസിന് പരാതിപ്പെട്ടത് സിപിഎം നേതാവും പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ആർ. സലൂജയാണ്. സലൂജയുടെ പരാതിയിൽ ചെങ്കൽ പഞ്ചായത്ത് അംഗമായ പ്രശാന്ത് അലത്തറക്കൽ അടക്കം മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ പാറശ്ശാല പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തു. 

പ്രശാന്ത് ഒഴികെയുള്ള മറ്റ് രണ്ടുപേർ സർക്കാർ ഉദ്യോഗസ്ഥരാണ് ഏറെ നാളായി സമൂഹമാധ്യമങ്ങളിൽ പാർട്ടിക്കാർ ചേരിതിരിഞ്ഞാണ് ഏറ്റുമുട്ടുന്നത്.
ഇതുവരെ മൗനത്തിലായിരുന്നു സിപിഎം ജില്ലാ നേതൃത്വം ഒടുവിൽ പ്രശ്നത്തിൽ ഇടപെട്ടു. അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ ചെങ്കൽ പഞ്ചായത്ത് അധ്യക്ഷൻ വെട്ടൂർ രാജനാണെന്ന് സലൂജ വ്യക്തമാക്കുന്നു.

കേസെടുത്തു എന്നെല്ലാതെ കൂടുതൽ നടപടികളിലേക്ക് പൊലീസ് ഇതുവരെ നീങ്ങിയിട്ടില്ല. അതേ സമയം കേസെടുത്തിട്ടും, ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും വ്യക്തിഹത്യ തുടരുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു.