കരാർ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആർ അനിലിനിലിന്‍റെയും ലെറ്റര്‍ പാഡിൽ കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം കോര്‍പറേഷൻ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻ സ്ഥാനം ഡി ആര്‍ അനിൽ രാജിവച്ചു. സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി. പാര്‍ട്ടി കയ്യൊഴിഞ്ഞിട്ടില്ലെന്നും പാര്‍ട്ടി മാറി നിൽക്കാൻ പറഞ്ഞാൽ മാറി നിൽക്കുമെന്നും ഡി ആര്‍ അനിൽ പ്രതികരിച്ചു.

കരാർ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആർ അനിലിനിലിന്‍റെയും ലെറ്റര്‍ പാഡിൽ കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കത്തെഴുതിയെന്ന് ഡി ആർ അനിൽ സമ്മതിക്കുകയും ചെയ്തിരുന്നു. മേയറുടേത് എന്ന പേരിലുള്ള കത്ത് വ്യാജമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നിലപാട്. ഇതിനിടെ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി.
രണ്ട് ഏജൻസികൾക്കും കത്തിന്‍റെ ശരി പകർപ്പോ ഉറവിടമോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മേയറുടെയും കോർപ്പറേഷൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഡി ആർ അനിലിന്‍റെ മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല, അതുകൊണ്ട് കേസ് അന്വേഷണ പരിധിയിൽ വരില്ലെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട്. നിലവിലെ അന്വേഷണം പ്രഹസനമാണെന്നാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്.
