സ്പ്രിംക്ലര്‍ കരാര്‍ സ്വന്തം റിസ്കിൽ; നിയമോപദേശം തേടിയിരുന്നില്ലെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത സ്പ്രിംക്ലര്‍ കമ്പനിക്ക് ആരോഗ്യ വിവരങ്ങൾ കൈമാറുന്നതിനുള്ള കരാര്‍ വിവാദമായ സാഹചര്യത്തിലാണ് ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ വിശദീകരണം.
തിരുവനന്തപുരം: കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യാൻ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് കരാര്‍ നൽകുമ്പോൾ നിയമോപദേശം തേടിയിരുന്നില്ലെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ . സ്വന്തം റിസ്കിലാണ് കരാറുമായി മുന്നോട്ട് പോയത്. ഇതിനുള്ള വിവേചന അധികാരം ഉണ്ടെന്നും ഐടി സെക്രട്ടറി വിശദീകരിക്കുന്നു. സേവനം പൂര്‍ണ്ണമായും സൗജന്യം ആണെന്നും ഡാറ്റായുടെ സ്വകാര്യത സംബന്ധിച്ച് ഒരു സംശയവും ഇല്ലായിരുന്നു എന്നുമാണ് ഐടി സെക്രട്ടറിയുടെ വിശദീകരണം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിലാണ് ഐടി സെക്രട്ടറിയുടെ പ്രതികരണം
ഡാറ്റ കൈകാര്യം ചെയ്യുന്ന അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന്‍റെ കരാര്‍ വ്യവസ്ഥകളെല്ലാം മുൻ നിശ്ചയപ്രകാരം ഉള്ളതാണ്,. അത് സേവനം വാങ്ങുന്ന കക്ഷിക്ക് മാറ്റാൻ കഴിയില്ലെന്നും എം ശിവശങ്കര്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിൽ വിവരങ്ങൾ ക്രോഡീകരിക്കാനുള്ള പ്രയാസമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാറിലേക്ക് കാര്യങ്ങളെത്തിയത്. കൊവിഡ് ഡാറ്റാ ക്രോഡീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഡാറ്റ കൈകാര്യം ചെയ്യാൻ ഐടി വകുപ്പ് ശ്രമിച്ചു. എല്ലാ വഴിയും നോക്കിയ ശേഷമാണ് സ്പ്രിംക്ലര്‍ കരാറിലേക്ക് എത്തിയതെന്നാണ് വിശദീകരണം.
"
സങ്കീര്‍ണ്ണമായ ഡാറ്റ കൈകാര്യം ചെയ്യാൻ സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. രണ്ട് പ്രളയം വന്നപ്പോഴേ ഡാറ്റാ മേനേജ്മെന്റിൽ വലിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അത് പരിഹരിക്കാൻ കൂട്ടായ്മകളുടെ സഹായത്തോടെ ശ്രമം നടത്തിയിരുന്നു. സ്പ്രിംക്ലറിന് ഡാറ്റാ മാനേജ്മെന്റിലുള്ള കഴിവിൽ സര്‍ക്കാരിന് സംശയമില്ലെന്നും എം ശിവശങ്കര്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത സ്പ്രിംക്ലര്‍ കമ്പനിക്ക് ആരോഗ്യ വിവരങ്ങൾ കൈമാറുന്നതിനുള്ള കരാര്‍ വിവാദമായ സാഹചര്യത്തിലാണ് ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ അഭമുഖം. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഐടി സെക്രട്ടറി ഇത് സംബന്ധിച്ച് വിശദീകരണവുമായി എത്തുന്നത്. വിദേശ കമ്പനിക്ക് ആരോഗ്യ സംബന്ധമായ നിര്‍ണ്ണായക വിവരങ്ങൾ വാങ്ങുന്നത് വൻ ക്രമക്കേടാണെന്ന പ്രതിപക്ഷ ആരോപണം ശക്തമായതോടെ ഐടി സെക്രട്ടറിയുമായി സംസാരിക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.
കേരളം ഏത് സാഹചര്യത്തിലൂടെ പോകുകയായിരുന്നു എന്ന് വിലയിരുത്തി വേണം കരാറിനെ കാണാനെന്നാണ് ഐടി സെക്രട്ടരി പറഞ്ഞതിന്‍റെ ആകെ തുക. അതിഭീതിതമായ അസാധാരണ സാഹചര്യത്തിലേക്ക് കൊവിഡ് കാലത്ത് പോയേക്കും എന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ, അതിനനുസരിച്ച് എടുത്ത അസാധാരണ നടപടിയാണ് സംപ്രിംക്ലര്‍ കരാര്‍. അങ്ങനെ വേണം അതിനെ കാണാനെന്നാണ് ഐടി സെക്രട്ടറിയുടെ വിശദീകരണം.
"
കരാരുണ്ടാക്കി ഒപ്പിട്ടത് ഏപ്രിൽ 14 നാണ്. മാര്‍ച്ച് ഇരുപത്തിനാല് വരെ മുൻകാല പ്രാബല്യത്തോടെയാണ് അത് തയ്യാറാക്കിയതെന്നും എം ശിവശങ്കര്‍ പറഞ്ഞു. വിവാദങ്ങളിൽ വിഷമിക്കുന്നില്ല. പക്ഷെ ഇത്തരം സങ്കിര്‍ണ്ണതകൾ കൈകാര്യം ചെയ്യാൻ എന്ത് ബദലുണ്ടെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഐടി സെക്രട്ടറി പറഞ്ഞു