സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും ഡിസിപി. നടി പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ലെന്നും ഡിസിപി.

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും ഡിസിപി പറഞ്ഞു. നടി പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല. ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഡിസിപി അറിയിച്ചു. അതേസമയം, കാരവന് പുറത്തുള്ള സിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിക്കും. മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കൂടെ കണക്കിൽ എടുത്തും രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ചും ജാമ്യം നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

ഇന്നലെ രഞ്ജിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുറ്റകൃത്യം നടന്ന ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ ക്യാരവാനിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. മൂന്നു ദിവസമായി ജയിലില്‍ തുടരുന്ന രഞ്ജിത്തിന്‍റെ റിമാന്‍ഡ് അടുത്ത ആഴ്ച വരെ നീട്ടി. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പൊലീസിന് മുന്നില്‍ ആവര്‍ത്തിച്ചു. സിനിമാ സെറ്റില്‍ സംവിധായകന്‍ രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസിലാണ് രഞ്ജിത്തിനെ പൊലീസിന് കസ്റ്റ‍ഡിയില്‍ കിട്ടിയത്.

മൂന്ന് ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാവും മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധായകനെ സിനിമയുടെ ചിത്രീകരണം നടന്ന ഫോര്‍ട്ട് കൊച്ചിയില്‍ എത്തിച്ചത്. ആസ്പിന്‍ വാളിലെ ലൊക്കേഷനില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കാരവാനിനുള്ളില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ മൊഴി. ഈ ക്യാരവാന്‍ പൊലീസ് കണ്ടെടുത്ത് എആര്‍ ക്യാംപില്‍ എത്തിച്ചിരുന്നു. അതിനുള്ളില്‍ എത്തിച്ചും തെളിവെടുത്തു.

ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയാണ് രഞ്ജിത്ത് എന്ന് അഭിഭാഷന്‍ മജിസ്ട്രേറ്റിന് മുന്നില്‍ പറഞ്ഞു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഗുഢാലോചനയും വ്യാജ പരാതിയുമാണെന്നും രഞ്ജിത്ത് പൊലീസ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. നടിക്ക് വേഷം കൊടുക്കാത്തതിലുള്ള പകയാണെന്നും രഞ്ജിത്ത് പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനോടൊപ്പം സംഭവ സമയം സെറ്റില്‍ ഉണ്ടായിരുന്നവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്. ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 

YouTube video player