അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ രണ്ട് പേരെ കണ്ടുവെന്നാണ് സോബി വെളിപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷമേ ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് ക്രൈംബ്രാ‌ഞ്ചിന് ഉറപ്പിക്കാനാവൂ

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ മിമിക്രി കലാകാരൻ കലാഭവൻ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. ഇതിൽ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു. 

ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരുന്നതിനിടയിലാണ് ബാലഭാസ്കറിന്‍റെ ചില സുഹൃത്തുക്കൾ തിരുവനന്തപുരം വിമാനത്താവള സ്വ‍ർണക്കടത്ത് കേസിലെ പ്രതികളാകുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയ പാത വഴി പോകുമ്പോൾ അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ രണ്ട് പേരെ കണ്ടുവെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയത്. ഇതിനെത്തുട‍ർന്നാണ് സോബിയോട് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. 

സോബിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് ക്രൈംബ്രാ‌ഞ്ചിന് ഉറപ്പിക്കാനാവൂ. അതേ സമയം ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബാലങാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ദുരൂഹത നീക്കാന്‍ ഏതന്വേഷണവും നടക്കട്ടെയെന്ന് ലക്ഷ്മി വ്യക്തമാക്കി.