എന്നാൽ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഡെന്റൽ കോളേജ് പ്രിൻസിപ്പൽ വിനോദ് മോനി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. എന്നാൽ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഡെന്റൽ കോളേജ് പ്രിൻസിപ്പൽ വിനോദ് മോനി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കോളേജിന്‍റെ ഭാഗത്ത് നിന്ന് എൻക്വയറി കമ്മിറ്റി രൂപീകരിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സീനിയേഴ്സിന്‍റെ ഭാഗത്ത് നിന്നും റാംഗിങ്ങ് നേരിട്ടെന്ന രീതിയിലുള്ള പരാതികളും ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്‍റെ പ്രതികരണം.
ഇന്നലെ ഉച്ചക്കാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കെട്ടിടത്തിന് മുകളിൽ നിന്ന് 23കാരനായ നിതിൻ ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നിതിൻ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും നിതിനെ ആക്ഷേപിച്ചെന്ന ഗുരുതരമായ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നിതിൻ ഇവിടെ അഡ്മിഷൻ നേടി പഠനമാരംഭിക്കുന്നത്.
