തീരുമാനമായി, ചുമ്മാ അങ്ങ് കത്തിച്ച് കളയും! കേരളത്തിലെ ഗോഡൗണുകളിലെ കോടികൾ മൂല്യമുള്ള 100 കിലോയോളം ആനക്കൊമ്പ്
വനം വകുപ്പിന്റെ വിവിധ ഗോഡൗണുകളിലെ സ്‌ട്രോങ് റുമുകളിൽ സുക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകൾ തീയിട്ട് നശിപ്പിക്കാൻ തീരുമാനം
![Decided to burn the ivory stored in warehouses of the Forest Department ppp Decided to burn the ivory stored in warehouses of the Forest Department ppp](https://static-ai.asianetnews.com/images/01hmc0mmrxsnncw7q6evwcsnkz/kerala-forest--1-_363x203xt.jpg)
പാലക്കാട്: വനം വകുപ്പിന്റെ വിവിധ ഗോഡൗണുകളിലെ സ്‌ട്രോങ് റുമുകളിൽ സുക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകൾ തീയിട്ട് നശിപ്പിക്കാൻ തീരുമാനം. ഏതാണ്ട് 100 കിലോയോളം കൊമ്പുകളാണ് നശിപ്പിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ ലേലം ചെയ്ത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ഈ ശുപാർശക്ക് സർക്കാർ അംഗീകാരം നൽകിയത്.
വന്യജീവികൾ ചത്തതിന് ശേഷം അവയുടെ കൊമ്പ്, തോൽ തുടങ്ങിയവ വനംവകുപ്പിന്റെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റും. ആനക്കൊമ്പിന് അന്താരാഷ്ട്ര വിപണയിൽ വൻ ഡിമാൻഡ് ഉള്ളതിനാൽ വലിയ സുരക്ഷയിലാണ് ഇവ സൂക്ഷിക്കേണ്ടി വരുന്നത്. ഇരുപത്തിനാല് മണിക്കൂറും കാവലും ആവശ്യമാണ്. ഇങ്ങനെയെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ വൻ ചിലവും ആൾബലവും ആവശ്യമാണ്.
ഇതെല്ലാം പരിഗണിച്ചാണ് നശിപ്പിച്ച് കളയാൻ വനം വകുപ്പ് തയാറെടുക്കുന്നത്. അതിനിടെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നുള്ള അപേക്ഷ പ്രകാരം ഇരുപത്തിമൂന്ന് ജോഡി ആനക്കൊമ്പുകൾ, ഇരുപത്തിമൂന്ന് ജോഡി മാൻകൊമ്പുകൾ, കൂടാതെ ഇരുപത് ജോഡി കാട്ടുപോത്തിന്റെ കൊമ്പുകൾ എന്നിവ കൈമാറാനും സർക്കാർ വനം വകുപ്പിന് അനുമതി നൽകി. പ്രദർശനം, രൂപമാറ്റം, കൈമാറ്റം എന്നിവ ഉണ്ടാകരുതെന്ന കർശന ഉപാധിയോടെയാണ് ഇവ കൈമാറുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം