ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോപണത്തിൽ യുവതി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, അത് സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. 

കോഴിക്കോട്: ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് പ്രതിയെ വടകരയിലെ ബന്ധുവീട്ടിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവതി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല. 

സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി വേഗത്തിൽ ശേഖരിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം. വീഡിയോ ചിത്രീകരിച്ച മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്ന നടപടിയിലേക്കും പൊലീസ് കടക്കും. അതേസമയം ഇന്നുതന്നെ കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഷിംജിതയുടെ നീക്കം. കഴിഞ്ഞ വെളളിയാഴ്ച പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് യാത്രയ്ക്കിടെ ലൈംഗീക ഉദ്ധേശ്യത്തോടെ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഇക്കാര്യം താന്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നത് കണ്ടിട്ടും അതിക്രമം തുടര്‍ന്നെന്നും ആയിരുന്നു ദീപകിന്‍റെ പേര് പരാമര്‍ശിക്കാതെ എന്നാല്‍ മുഖം വ്യക്തമാകും വിധം വിധം ഷിംജിത സമൂഹ മാധ്യമത്തില്‍ വീഡിയോ സഹിതം ഉന്നയിച്ച ആരോപണം. 

എഡിറ്റ് ചെയ്ത ആദ്യ വീഡിയോയില്‍ ബസ് യാത്രയിലെ ദൃശ്യവും രണ്ടാമത്തെ വീഡിയോയില്‍ സംഭവത്തെക്കുറിച്ചുളള ഷിംജിതയുടെ വിശദീകരണവുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ദിവസം കൊണ്ട് 23 ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടു. മാനക്കേട് താങ്ങാനാകാതെ മനസ് തകര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും മകന്‍ തന്നോട് പറഞ്ഞതായും വ്യക്തമാക്കിയാണ് അമ്മ കന്യക മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.