ഭരിക്കുന്നവര്‍ക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടാകില്ലെന്നും കേന്ദ്രത്തിലും കേരളത്തിലും അതാണ് സംഭവിക്കുന്നതെന്നും ദീപിക

കൊച്ചി: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ദില്ലിയില്‍ കുരിശിന്‍റെ വഴി വിലക്കിയതും തൊമ്മന്‍ കുത്തില്‍ കുരിശടി തകര്‍ത്ത സംഭവവും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു. ദുഖവെള്ളിക്ക് മുൻപേ പീഡാനുഭവം എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ ഇരു സര്‍ക്കാരുകളും ക്രൈസ്തവരെ ദുഖവെള്ളിക്ക് മുൻപേ കുരിശിന്‍റെ വഴിയിലിറക്കി എന്ന് കുറ്റപ്പെടുത്തുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ക്രൈസ്തവരുടെ പ്രതികരണ രീതി ബലഹീനതയായി കരുതേണ്ടെന്ന് ഇരു സര്‍ക്കാരുകള്‍ക്കും ദീപിക മുന്നറിയിപ്പ് നൽകുന്നു. മതപരിവര്‍ത്തനമാരോപിച്ച് കേസ് എടുത്തവരും കുരിശൊടിച്ചവരും അധികാരത്തിമിര്‍പ്പിലാണ്. കൈവശ ഭൂമിയിലെ കുരിശു തകര്‍ക്കല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ നടക്കില്ല. ദില്ലിയില്‍ കുരിശിന്‍റെ വഴി തടഞ്ഞതിനെതിരെ പ്രതിഷേധിച്ചവരാണ് തൊമ്മന്‍കുത്തില്‍ കുരിശടി തകര്‍ത്തത്. ഭരിക്കുന്നവര്‍ക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടാകില്ല. കേന്ദ്രത്തിലും കേരളത്തിലും അതാണ് സംഭവിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.