എംപി മാരായ രാഹുൽ ഗാന്ധി, ഹൈബി ഈഡൻ എന്നിവർക്കെതിരെ സോളാർ കേസ് പ്രതി സരിതാ നായർ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തളളി.  ഹർജിയിൽ പ്രഥമദൃഷ്ട്യാ കഴന്പില്ലെന്നാണ് കണ്ടാണ് നടപടി. 

കൊച്ചി: എംപി മാരായ രാഹുൽ ഗാന്ധി, ഹൈബി ഈഡൻ എന്നിവർക്കെതിരെ സോളാർ കേസ് പ്രതി സരിതാ നായർ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തളളി. ഹർജിയിൽ പ്രഥമദൃഷ്ട്യാ കഴന്പില്ലെന്നാണ് കണ്ടാണ് നടപടി.

ഇരു മണ്ഡ‍ലങ്ങളിലും സ്ഥാനാർഥിയാകാൻ സമർപ്പിച്ച തന്‍റെ നാമനിർദേശ പത്രിക തളളിയത് തെറ്റായ കീഴ്വഴക്കത്തിലൂടെയെന്നായിരുന്നു സരിതയുടെ ആരോപണം. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും ഇലക്ഷൻ നടത്തണമെന്നായിരുന്നു ആവശ്യം. രാഹുൽ ഗാന്ധി മത്സരിച്ച അമേഠിയിൽ സരിതാ നായരുടെ പത്രിക സ്വീകരിച്ചിരുന്നു.

എറണാകുളത്തും വയനാട്ടിലും സരിത എസ് നായരുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. അതേസമയം അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിക്കുകയും ചെയ്തിരുന്നു. കൗതുകമുണര്‍ത്തുന്ന ഫലമായിരുന്നു സരിതയെ തേടിയെത്തിയത്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി നേരിട്ട് ഏറ്റുമുട്ടിയ അമേഠിയില്‍ രാഹുല്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മണ്ഡലത്തില്‍ സരിതയുടെ പോരാട്ടം തീരെ മോശമായില്ല. കെട്ടിവച്ച കാശടക്കം പോയെങ്കിലും പോസ്റ്റല്‍ വോട്ടടക്കം നേടാന്‍ സരിതയ്ക്ക് സാധിച്ചു.

ആകെയുള്ള 28 സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ മാത്രമാണ് പോസ്റ്റല്‍ വോട്ട് നേടിയത്. സ്മൃതിക്ക് 916 ഉം രാഹുലിന് 527 ഉം നോട്ടയ്ക്ക് 9 ഉം പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടിന്‍റെ കാര്യത്തില്‍ നോട്ടയാണ് മൂന്നാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ എട്ടാം സ്ഥാനത്താണ് സരിത എത്തിയത്.

ആകെ മൊത്തം സരിത എസ് നായര്‍ 569 വോട്ടുകളാണ് അമേഠിയില്‍ സ്വന്തമാക്കിയത്. ഇവിടെ മത്സരിച്ചവരില്‍ ഏറ്റവും പിന്നിലായില്ല സരിത എന്നതാണ് മറ്റൊരു കൗതുകം. രണ്ടുപേര്‍ക്ക് സരിതയെക്കാള്‍ കുറവ് വോട്ടാണ് ലഭിച്ചത്.