കോഴിക്കോട് മലയോര മേഖലയിൽ ഡെങ്കിപ്പനി പടരുന്നു
ഡെങ്കിപ്പനി വ്യാപകമായിട്ടും ആരോഗ്യവകുപ്പിന്‍ പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഡെങ്കിപ്പനി പടരുന്നു. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലായി നൂറിലധികം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പനി നിയന്ത്രിക്കാനുള്ള ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ മാത്രം 84 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുണ്ടുതോട്, പുതുക്കാട്, വട്ടിപ്പന മേഖലകളിലും ഡെങ്കിപ്പനി പടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ കുടിൽപാറ ചോലനായിക്കർ കോളനി, സ്വാന്തനം പുനരധിവാസ കോളനി എന്നിവിടങ്ങളിലാണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക പനി വാർഡുകൾ തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘത്തെ മലയോര മേഖലയിൽ നിയോഗിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എന്നാല്‍ ഡെങ്കിപ്പനി വ്യാപകമായിട്ടും പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്ന് നാട്ടുകാർ പറയുന്നു.