പാലക്കാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്സ് നടത്താനുള്ള അനുമതി  പിൻവലിച്ചതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പുനർവിന്യാസം നടത്തിയവരാണ് ഹർജിക്കാരായ വിദ്യാര്‍ത്ഥികള്‍.  ഇവരുടെ ഫീസ് സർക്കാറാണ് അടക്കേണ്ടിയിരുന്നത്.  

കൊച്ചി: പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള (welfare of backward class) സര്‍ക്കാര്‍ തീരുമാനങ്ങൾ ബന്ധപ്പെട്ട വകുപ്പുകള്‍ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി (Kerala Highcourt). പിന്നാക്ക വിഭാഗക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് ഫീസ് അടക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്‍റെ പരാമര്‍ശം.

പാലക്കാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്സ് നടത്താനുള്ള അനുമതി പിൻവലിച്ചതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പുനർവിന്യാസം നടത്തിയവരാണ് ഹർജിക്കാരായ വിദ്യാര്‍ത്ഥികള്‍. ഇവരുടെ ഫീസ് സർക്കാറാണ് അടക്കേണ്ടിയിരുന്നത്. മൂന്നാം വർഷം വരെയുള്ള ഫീസ് പാലക്കാട് മെഡിക്കൽ കോളജിൽ സ‍ർക്കാർ നേരത്ത അടച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഫീസ് അടയ്ക്കാൻ കഴിയില്ലെന്നായിരുന്നു പട്ടിക വിഭാഗ വികസന വകുപ്പിന്‍റെ നിലപാട്. 

ഈ വാദം തള്ളിയ കോടതി വകുപ്പിന്‍റെ നിലപാടിൽ അതൃപ്തി രേഖപെടുത്തി. ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനാണ് എം.ബി.ബി.എസ് പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ ഫീസ് നൽകാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത്. ഇതിനെ ദുർബലപ്പെടുത്തുന്ന തീരുമാനം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുണ്ടായത് അപലപനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.