പാലക്കാട് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
പാലക്കാട്: പാലക്കാട് പല്ലൻചാത്തന്നൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അതേസമയം പൊലീസ് കണ്ണാടി സ്കൂളിലെത്തി അധ്യാപകരിൽ നിന്ന് മൊഴി എടുത്തു
പാലക്കാട് പല്ലൻചാത്തന്നൂർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ അർജുൻ ആത്മഹത്യ ചെയ്തതിൽ അധ്യാപകർക്ക് പങ്കില്ലെന്ന പ്രാഥമിക റിപ്പോർട്ടാണ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയത്. ഈ റിപ്പോർട്ടാണ് വിദ്യാഭ്യാസ മന്ത്രി തള്ളിയത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് മന്ത്രി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഡയറക്ടരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ തുടർ നടപടി സ്വീകരിക്കും.
അതേസമയം അർജുൻ്റെ മാതാപിതാക്കളുടെ പരാതിയിൽ കുഴൽമന്ദം പൊലീസ് അന്വേഷണം തുടങ്ങി. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ എത്തി ക്ലാസ് ടീച്ചർ ഉൾപെടെയുള്ള അധ്യാപകരിൽ നിന്ന് മൊഴി എടുത്തു. ഇൻസ്റ്റഗ്രാം സന്ദേശത്തിൽ ഉപയോഗിച്ചിരുന്ന മോശം ഭാഷയുടെ പേരിൽ അർജുൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഉപദേശിച്ചിരുന്നതായി അധ്യാപകർ മൊഴി നൽകി. സ്കൂൾ വരാന്തയിലെയും പ്രധാനാധ്യാപികയുടെ മുറിയിലെയും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. അടുത്ത ദിവസം സഹപാഠികളുടെയും മൊഴി എടുക്കും. സംഭവത്തിന് ശേഷം ചില അധ്യാപകർ അർജുൻ്റെ സഹപാഠികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി അർജുൻ്റെ വീട്ടുകാർക്ക് പരാതിയുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കും.



