തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻമന്ത്രി ആന്‍റണി രാജുവിന് നെടുമങ്ങാട് കോടതി തടവ് ശിക്ഷ വിധിച്ചു. ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ നൽകാൻ ജാമ്യം ലഭിച്ചെങ്കിലും, രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചതിനാൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും

തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചെങ്കിലും ആന്‍റണി രാജുവിന് ജാമ്യം. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ടാണ് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുള്ളിൽ സ്റ്റേ വാങ്ങി കോടിതിയെ അറിയിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജയിലിലേക്ക് പോകേണ്ടി വരും. എന്നാല്‍, സ്റ്റേ വാങ്ങിയാലും അയോഗ്യത നിലനിൽക്കുമെന്നതാണ് മറ്റൊരു കാര്യം.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയാകുന്നത്. രണ്ട് വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്‍റണി രാജുവിന് എം എൽ എ സ്ഥാനം നഷ്ടമാകും. വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല.

കേസിന്‍റെയും ശിക്ഷയുടെയും വിശദാംശങ്ങൾ

ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് ആൻ്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി ജെ എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.

അപൂർവമായ കേസ്

നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്. പൂന്തുറ എസ്എച്ചഒയായ ജയമോഹൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ചു. ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്.