കടുത്ത വേനൽ ചൂടിൽ ആന ഇടയുന്നത് പതിവായ സാഹചര്യത്തിൽ രാവിലെ 10 നും വൈകീട്ട് നാലിനും ഇടയിൽ ആനയെ എഴുന്നള്ളിക്കരുതെന്ന് വനം വകുപ്പ് ദേവസ്വം ബോർഡിന് ക‌ർശന നിർദേശം നൽകിയിരുന്നു.

ശബരിമല: ശബരിമലയിലെ ആചാരങ്ങളിൽ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാർ. ശബരിമല ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന് ഇത്തവണയും ആനയെ എഴുന്നള്ളിക്കും. ഈ ആചാരത്തിൽ ആനയെ ഒഴിവാക്കാനാകില്ല. ഇക്കാര്യത്തിൽ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ പറഞ്ഞു.

ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച വെളിനല്ലൂർ മണികണ്ഠൻ എന്ന ആനയെ വനം വകുപ്പ് കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കടുത്ത വേനൽ ചൂടിൽ ആന ഇടയുന്നത് പതിവായ സാഹചര്യത്തിൽ രാവിലെ 10 നും വൈകീട്ട് നാലിനും ഇടയിൽ ആനയെ എഴുന്നള്ളിക്കരുതെന്ന് വനം വകുപ്പ് ദേവസ്വം ബോർഡിന് ക‌ർശന നിർദ്ദേശം നൽകിയിരുന്നു. കൂടുതൽ സമയം ആനയെ എഴുന്നള്ളിപ്പിക്കണമെങ്കിൽ ഇടയ്ക്കിടെ ആനയുടെ കാൽ നനച്ചുകൊടുത്ത് ചൂട് തട്ടാതെ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. ശബരിമലയിൽ ഈ മാസം 16 മുതൽ 21 വരെ ആനപ്പുറത്തുള്ള എഴുന്നള്ളത്ത് ഉണ്ട്. മാർച്ച് 21 നാണ് ഉത്സവത്തിന് സമാപനം കുറിക്കുന്ന ആറാട്ട് നടക്കുക.