ദേവ ഗൗഡയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫ്: മുഖ്യമന്ത്രിയെ ബിജെപി ഭയപ്പെടുത്തി നിർത്തിയെന്ന് പ്രതിപക്ഷ നേതാവ്
കരുവന്നൂർ കേസ് ഒത്തുതീർക്കാനാണ് ശ്രമമെന്നും ഇതിനായുള്ള ചർച്ചകൾ തുടങ്ങിയതായി വിവരമുണ്ടെന്നും വിഡി സതീശൻ

തിരുവനന്തപുരം: എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണ സമ്മതം നൽകിയെന്ന ജെഡിഎസ് തലവൻ എച്ച് ഡി ദേവ ഗൗഡയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പൊയ്‌മുഖം അഴിഞ്ഞുവീണെന്ന് എംകെ മുനീറും ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂർ എംപിയും ആവശ്യപ്പെട്ടു.
ദേവഗൗഡ പറയുന്നതാണോ അല്ല സംസ്ഥാനത്തെ ജെഡിഎസ് നേതാക്കൾ പറയുന്നതാണോ സത്യമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ രാഷ്ട്രീയ മര്യാദ സംബന്ധിച്ച് ആളുകൾക്ക് സംശയമുണ്ടാകുമെന്നും ശശി തരൂർ എംപി പറഞ്ഞു. ബിജെപി- സിപിഎം ബാന്ധവം പുറത്ത് വന്നെന്ന് കുറ്റപ്പെടുത്തിയ എംകെ മുനീർ, ഈ ബന്ധം മറച്ചു വയ്ക്കാനാണ് കോൺഗ്രസിനെതിരെ സിപിഎം - ബിജെപി ബന്ധം ആരോപിക്കുന്നതെന്നും വിമർശിച്ചു.
ദേവഗൗഡയുടേത് ഗുരുതരമായ വെളിപ്പെടുത്തലാണെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങളാണ് പുറത്ത് വന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി കേസുകളിൽ അന്വേഷണം അവസാനിച്ചത് ബിജെപി ബന്ധത്തെ തുടർന്നാണ്. ഇന്ത്യ മുന്നണിയിൽ സിപിഎം പ്രതിനിധിയെ അയക്കാതിരിക്കാൻ കേരളാ സിപിഎം ശ്രമിച്ചു.
എൻഡിഎ സഖ്യത്തിൽ ചേർന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയെന്ന് ജെഡിഎസ് തലവൻ എച്ച് ഡി ദേവ ഗൗഡ
മെഡിക്കൽ സർവീസ് കോർപറേഷനിലെ കൊള്ള സംബന്ധിച്ച സിഎജി റിപ്പോർട്ടിലൂടെ പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. 1032 കോടി രൂപയുടെ കൊവിഡ് കാല പർച്ചേസിൽ അഴിമതിയുണ്ട്. 300 ശതമാനം അധിക തുരയിൽ കറക്കു കമ്പനികളാണ് ഇത് വാങ്ങിയത്. കമിഴ്ന്നു വീണാൽ കാൽ പണം കൊണ്ടുപോകുമെന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. അനാവശ്യ ആരോപണങ്ങളല്ല പ്രതിപക്ഷം ഉന്നയിക്കുന്നത്. രേഖകളുടെ പിൻബലത്തോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഇപ്പോൾ ദേവഗൗഡയുടെ ആരോപണത്തോട് ആറാമത്തെ തൂവലാണ് സർക്കാരിന്റെ തലപ്പാവിലെത്തിയത്. മാത്യു ടി തോമസിന്റെ ന്യായീകരണം വെളിപ്പെടുത്തൽ വന്നപ്പോഴുള്ളതാണ്. കരുവന്നൂർ കേസ് ഒത്തുതീർക്കാനാണ് ശ്രമം. ഇതിനായുള്ള ചർച്ചകൾ തുടങ്ങിയതായി വിവരമുണ്ട്. എംഎം മണിയെ സിപിഎം അഴിച്ചുവിട്ടിരിക്കുകയാണ്. പിജെ ജോസഫിനെതിരെ ഉന്നയിക്കുന്നത് വിലകുറഞ്ഞ ആരോപണമാണ്. മനോനില തകരാറിലാണെങ്കിൽ വീട്ടിലിരിക്കാൻ എംഎം മണിയോട് സിപിഎം നേതൃത്വം പറയണം.
പിണറായി-ദേവ ഗൗഡ ചർച്ച നടന്നിട്ടില്ല, എൻഡിഎ ബന്ധത്തിൽ പൂർണ വിയോജിപ്പ്: മന്ത്രി കൃഷ്ണൻകുട്ടി
മുഖ്യമന്ത്രിക്ക് അഭിമാന ബോധമെന്നൊന്ന് ഇല്ലേയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കളക്ടറെ അസഭ്യം പറയുന്നയാളെ നിയന്ത്രിക്കാൻ കഴിയില്ലേയെന്നും ചോദിച്ചു. അച്യുതാനന്ദന്റെ പൂച്ചകളെ പിണറായി പറഞ്ഞുവിട്ട മണിയാണ് ദൗത്യം അവസാനിപ്പിച്ച് തിരിച്ചയച്ചതെന്നും വിഡി സതീശൻ പരിഹസിച്ചു. ഒപ്പം നൂറാം പിറന്നാൾ ദിനത്തിൽ വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസയും പ്രതിപക്ഷ നേതാവ് നേർന്നു.