ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡിജിപി അറിയിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്

ശബരിമല: സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ. കുടുംബത്തോടൊപ്പം സന്നിധാനത്ത് ദർശനത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാ ദിവസവും 80,000ത്തിനു മുകളിൽ ഭക്തർ സന്നിധാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 85000ത്തിലധികം ഭക്തരാണ് എത്തുന്നത്.

സുരക്ഷ ഉറപ്പാക്കാനും ദർശനം സുഗമമാക്കാനും മികച്ച ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായും ഹൈക്കോടതിയുമായും ആശയവിനിമയം നടത്തിയതിനു ശേഷം തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു.

ശബരിമല തീർത്ഥാടനം സുഗമമാക്കി കെഎസ്ഇബി

സന്നിധാനം, പമ്പ, കാനന പാതകൾ, നിലയ്ക്കൽ തുടങ്ങിയ ഇടങ്ങളിൽ തടസ്സം ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കി കെഎസ്ഇബി. പമ്പയിലും സന്നിധാനത്തും ആവശ്യമായ വെളിച്ചം ഉറപ്പാക്കാനായി 4500 എൽഇഡി ലൈറ്റുകൾ ആണ് കെഎസ്ഇബി സ്ഥാപിച്ച് പരിപാലിച്ചു വരുന്നത്. 5000 എൽഇഡി ലൈറ്റുകൾ നിലയ്ക്കലിലും സ്ഥാപിച്ചിട്ടുണ്ട്. പുതിയതായി ലൈറ്റുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ ആവശ്യാനുസരാണം സ്ഥാപിക്കുന്നതിനുള്ള ക്രമികരണം അപ്പപ്പോൾ ചെയ്യുന്നുണ്ടെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

പൂർണ്ണമായും എൽഇഡി ലൈറ്റുകൾ ആണ് ഉപയോഗിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒരു അസിസ്റ്റന്‍റ് എഞ്ചിനീയറുടെ നേതൃത്ത്വത്തിൽ 25 ജീവനക്കാരെ 10 ദിവസ്സം വീതം തുടർച്ചയായി തീർത്ഥാടന കാലത്തേക്ക് മാത്രമായി വിവിധ ഓഫിസുകളിൽ നിന്നായി പ്രത്യേക ഡ്യുട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ദിവസവും സുരക്ഷാ പാരിശോധനകൾ തുടർച്ചയായി നടത്തിവരുന്നു.

പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, പത്തനംതിട്ട ഇക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ മേൽനോട്ടത്തിൽ വടശ്ശേരിക്കര ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കക്കാട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ, റാന്നി പെരുന്നാട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.