പൊലീസിന് നേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ കക്ഷികളോടും യുവജന സംഘടനകളോടും സഹകരണം അഭ്യർത്ഥിച്ച അദ്ദേഹം, പൊലീസുകാർ ധൈര്യമായി മുന്നോട്ട് പോകണമെന്നും ആഹ്വാനം ചെയ്തു.

തിരുവനന്തപുരം: പൊലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പൊലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണം. പൊലീസുകാർ സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണെമന്നും പൊലിസീൻെറ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കുവച്ച് വീഡിയോയിൽ ഡിജിപി പറയുന്നു. രാഷ്ട്രീയ കക്ഷകളും യുവജന സംഘടനകളും പൊലീസുമായി സഹകരിക്കണം. സമൂഹത്തിൽ സമാധാനവും നീതിയും നടപ്പാക്കുന്ന പൊലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരൻെറ ഉത്തരവാദിത്വമാണെന്നും ഡിജിപി പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ സർവ്വീസ് ഒരു വർഷം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കിയത്. 2027 ജൂൺ 30 വരെ റവാഡ തുടരും. സംസ്ഥാന പൊലീസ് മേധാവിമാരെ രണ്ട് വർഷം നിയമിക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനവും ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ സർവീസ് കാലാവധി ഒരു വർഷം ബാക്കി നിൽക്കേയാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി ആയത്. ആ സ്ഥാനത്ത് 2 വർഷം തുടരണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ‌കഴിഞ്ഞ മന്ത്രിസഭ യോ​ഗമാണ് കാലാവധി ദീർഘിപ്പിക്കാൻ തീരുമാനമെടുത്തത്. 2027 ജൂൺ 30 ന് ആയിരിക്കും അദ്ദേഹത്തിന്റെ റിട്ടയർമെന്റ്.