ജയിലിനുള്ളിൽ എങ്ങനെ ലഹരി എത്തുന്നു? പ്രതികൾക്ക് അകമ്പടി പോകുന്ന പൊലീസുകാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിജിപി
കോടതികളിൽ അകമ്പടി പൊലീസുകാരുടെ പങ്കും ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ഡിജിപി ഉന്നത പൊലീസ് യോഗത്തിൽ നിർദ്ദേശിച്ചു. ജയിലുകളിലേക്ക് ലഹരി കടത്ത് കൂടുന്നുവെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

തിരുവനന്തപുരം: ജയിലിനുള്ളിൽ ലഹരി എത്തുന്നതിനെ കുറിച്ച് ഗൗരവമായി പരിശോധിക്കണമെന്ന് ഡിജിപി. പ്രതികൾക്ക് അകമ്പടി പോകുന്ന പൊലീസുകാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. കോടതികളിൽ അകമ്പടി പൊലീസുകാരുടെ പങ്കും ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ഡിജിപി ഉന്നത പൊലീസ് യോഗത്തിൽ നിർദ്ദേശിച്ചു. ജയിലുകളിലേക്ക് ലഹരി കടത്ത് കൂടുന്നുവെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
പ്രധാന അഞ്ച് സൈബർ കേസുകൾ എസ് പിമാർ പ്രത്യേകം തെരെഞ്ഞെടുത്ത് പ്രത്യേകം അന്വേഷിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചു. അടുത്ത ക്രൈം മീറ്റിങ്ങിൽ പുരോഗതി അറിയിക്കാനാണ് നിർദ്ദേശം. സംസ്ഥാനത്തെ തോക്ക് വിൽപ്പനയും ലഹരി കടത്തും കൂടുതൽ ജാഗ്രതയോടെ കാണണമെന്നും ഉന്നതതല പൊലീസ് യോഗത്തിൽ ഡിജിപി നിർദ്ദേശം നൽകി. മികച്ച പ്രവർത്തനത്തിന് ഇനി മുതൽ ഡിജിപി അവാർഡ് നൽകും. ക്രമസമാധാന ചുമതലയുള്ള എസ്പി മുതൽ എഡിജിപി വരെയാണ് അവാർഡ് നൽകുക. മൂന്ന് മാസത്തെ പ്രവർത്തനത്തെ പ്രവർത്തനം അവലോകനം ചെയ്താണ് അവാർഡ്. ആദ്യ അവാർഡുകൾ ഇന്ന് ചേർന്ന യോഗത്തിൽ വിതരണം ചെയ്തു. എഡിജിപി എം ആര്‍ അജിത്ത് കുമാര്‍, ഡിജിപി നിശാന്തിനി ഉൾപ്പെടെ 6 പേർക്ക് ആദ്യ അവാർഡ് നൽകി.