മലപ്പുറത്ത് ഭിന്നശേഷിക്കാരനായ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച; ദുരൂഹത, അന്വേഷണം തുടരുന്നു
കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് മുഹമ്മദ് നൗഫാനെ കാണാതായത്. രാവിലെ വീടിനോട് ചേര്‍ന്നുള്ള വനത്തിന് സമീപത്ത് കുരങ്ങിനെ നോക്കിനിന്നിരുന്ന മുഹമ്മദ് നഫാനെ സമീപവാസിയായ ഒരാള്‍ കണ്ടിരുന്നു. പിന്നീട് ഇതുവരെ കുട്ടിയെ സംബന്ധിച്ച് ഒരു വിവരവും ഇല്ല.
മലപ്പുറം: വെറ്റിലപാറയിൽ ദുരൂഹസാഹചര്യത്തില്‍ കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ ഒരാഴ്ച്ചയായിട്ടും കണ്ടെത്താനായില്ല. മുഹമ്മദ് നൗഫാനെ കണ്ടെത്താൻ നാട്ടുകാരും സന്നദ്ധ വളണ്ടിയർമാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് മുഹമ്മദ് നൗഫാനെ കാണാതായത്. രാവിലെ വീടിനോട് ചേര്‍ന്നുള്ള വനത്തിന് സമീപത്ത് കുരങ്ങിനെ നോക്കിനിന്നിരുന്ന മുഹമ്മദ് നഫാനെ സമീപവാസിയായ ഒരാള്‍ കണ്ടിരുന്നു. പിന്നീട് ഇതുവരെ കുട്ടിയെ സംബന്ധിച്ച് ഒരു വിവരവും ഇല്ല.
വീട്ടുകാരും നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമൊക്കെ സമീപത്തെ വനത്തിലും ചെക്കുന്ന് മലയിലും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പൊലീസ് ഫയര്‍ ഫോഴ്സും ഡോക് സ്ക്വോഡുമൊക്കെയെത്തി തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. മലകയറിയുള്ള തിരച്ചില്‍ ഇപ്പോള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരനായ കുട്ടി തനിച്ച് ഏറെ ദൂരം പോകാനുള്ള സാധ്യതയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വീട്ടുകാര്‍. കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.