സംസ്ഥാന സർക്കാരിന്‍റെ പദ്ധതി വൈകുന്നു, കേൾവിയുടെ ലോകം നിഷേധിക്കപ്പെട്ട് കുട്ടികള്‍
കൊവിഡ് പ്രതിസന്ധിക്ക് ശേഷമേ പദ്ധതിയെപ്പറ്റി ആലോചിക്കാൻ കഴിയൂ എന്നാണ് സാമൂഹ്യനീതി വകുപ്പിന്‍റെ പ്രതികരണം.
കൊച്ചി: ശ്രവണസഹായിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പദ്ധതി വൈകുന്നതോടെ നിരവധി കുട്ടികൾക്കാണ് കേൾവിയുടെ ലോകം നിഷേധിക്കപ്പെടുന്നത്. കൊച്ചിയിലെ ഒരു പന്ത്രണ്ട് വയസ്സുകാരിക്ക് 4 മാസമാണ് യന്ത്രത്തകരാർ സംഭവിച്ചതിനാൽ കേൾക്കാൻ സാധിക്കാതിരുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമേ പദ്ധതിയെപ്പറ്റി ആലോചിക്കാൻ കഴിയൂ എന്നാണ് സാമൂഹ്യനീതി വകുപ്പിന്‍റെ പ്രതികരണം.
അമ്മ ആൻസിയെ പോലെ കേൾവിശക്തി ഇല്ലായിരുന്നു ജന്മനാ ശ്രീലക്ഷ്മിക്കും. 8 വർഷങ്ങൾക്ക് മുൻപ് നടത്തിയ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് ശേഷമാണ് അവളും ലോകത്തെ കേള്‍ക്കാനും പിന്നാലെ സംസാരിക്കാനും തുടങ്ങിയത്. എന്നാൽ ശ്രവണയന്ത്രത്തിന് തകരാര്‍ സംഭവിച്ചതോടെ കഴിഞ്ഞ നവംബർ മുതൽ 4 മാസമായി ശ്രീലക്ഷ്മി ഒന്നും കേട്ടില്ല. ഇങ്ങനെ സംസ്ഥാനമൊട്ടാകെ രണ്ടായിരത്തോളം കുട്ടികളാണുള്ളത്. ചില വീടുകളിൽ സഹോദരങ്ങളായ രണ്ട് പേർ വരെ കോക്ലിയർ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ്. അതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് ഈ കുട്ടികൾക്ക് പറയാനുള്ളത്.