കാർ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി പോരാടിയ അദ്ദേഹത്തിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സർക്കാർ തീരുമാനിച്ചു. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപകനായ അദ്ദേഹം രാഷ്ട്രീയ സാംസ്കാരിക രംഗത്തും സജീവമായിരുന്നു.

തിരുവനന്തപുരം : പൊതുപ്രവർത്തകനായ ഡിജോ കാപ്പൻറെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനം.ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സർക്കാർ ഉത്തരവ് ലഭ്യമായി.സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിക്കും.

കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്.കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് കാര്‍ അപകടത്തിൽ പരിക്കേറ്റത്. മാധ്യമചര്‍ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.

കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനം കെഎസ് സി യിലൂടെയാണ് പൊതുരംഗത്തേക്കുളള തുടക്കം. 1982 ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ എസ് സിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്. 1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും റോഡ് സുരക്ഷയ്ക്ക് വേണ്ടിയും നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ഗതാഗതം, വൈദ്യതി മേഖലയിലെ കൺസ്യൂമർ ഫോറങ്ങളുടെ അമരക്കാരനായും ഇദ്ദേഹം അറിയപ്പെടുന്നു. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിങ് വിഭാഗം മേധാവിയാണ്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് ഡിജോ കാപ്പൻ.