കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 10 വർഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
കൊച്ചി: നടന്‍ ദിലീപിനെതിരെ (Dileep) ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ (Balachandra Kumar) പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാൽ പരാതി നൽകില്ലെന്നും യുവതിയുടെ അഭിഭാഷക പറഞ്ഞു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ ഗൂഡാലോചനയ്ക്ക് കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തി. എന്നാൽ എല്ലാ കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി പ്രതിഭാഗവും മറുപടി എഴുതി നൽകി. ഇതിനിടെ കേസിലെ നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിൽ ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിക്കും ഹൈക്കോടതിക്കും പരാതി നൽകി.
മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലേ പ്രോസിക്യൂഷൻ എഴുതി നൽകിയ രേഖയിലാണ് ദിലീപടക്കമുളളവർക്കെതിരെ തെളിവുകൾ നിരത്തുന്നത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം എന്നാണ് ദിലീപ് സഹോദരൻ അനൂപിനോട് പറഞ്ഞത്. കൃത്യം നടത്തിയശേഷം അടുത്ത ഒരു വർഷത്തേക്ക് ഫോൺ അടക്കം യാതൊരു രേഖകളും ഉണ്ടാകരുതെന്ന് അനൂപും പറയുന്നുണ്ട്. 2018 മേയിൽ ആലുവ പൊലീസ് ക്ലബിന് മുന്നിലൂടെ പോകുമ്പോൾ ഇവമ്മാരെയെല്ലാം കത്തിക്കണമെന്ന് ദിലീപ് പറഞ്ഞു. എവി ജോർജ്, എഡിജിപി സന്ധ്യാ എന്നിവർക്കായി രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണ്ട് സലീം എന്ന എൻ ആർ ഐ ബിസിനസുകാരനോട് ദിലീപ് പറഞ്ഞതായി മൊഴിയുണ്ട്. കോടതിയിൽ വെച്ച് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം കിട്ടാൻ ഒരു ബിഷപ്പിന് പണം കൊടുത്തതായി സുരാജിന്‍റെ മൊഴിയിലുണ്ട്. എന്നാൽ അക്കാര്യം ചോദിച്ചപ്പോൾ ദിലീപ് ബഹളം വെച്ചെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ മറുപടി വാദം എഴുതി നൽകിയിരിക്കുന്നത്. എൻ ആർ ഐ ബിസിനസുകാരന്‍റെ മൊഴിപോലും എടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്താൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്നതെന്നും മറുപടിയിലുണ്ട്. ഇതിനിടെ പീഡനദൃശ്യങ്ങൾ വിചാരണക്കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണം പരിശോധിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും സുപ്രീംകോടതി – ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർക്കുമാണ് കത്ത് നൽകിയിരിക്കുന്നത്.
