നിലവില്‍ കോഫെപോസ തടവ് കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ സന്ദീപ് നായരടക്കം അഞ്ച് പേര്‍ സ്വർണ്ണക്കടത്ത് കേസില്‍ മാപ്പുസാക്ഷികളാണ്.

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രതിയെക്കൂടി മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ (NIA) നീക്കം. ദുബായ്‍യിൽ നിന്നെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണ് മാപ്പുസാക്ഷിയാക്കുക. ഇതിനുള്ള അപേക്ഷ കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചു. ശനിയാഴ്ച കൊച്ചി എൻഐഎ കോടതി വാദം കേൾക്കും. സ്വർണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ അടക്കം അഞ്ച് പേരെ നേരത്തെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ വിദേശത്ത് നിന്നുള്ള സൂത്രധാരന്‍മാരിലൊരാളാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്ന മന്‍ജു. കേസിലെ മുപ്പത്തിയഞ്ചാം പ്രതിയായ മുഹമ്മദ് മന്‍സൂര്‍ ജൂണിലാണ് അറസ്റ്റിലാകുന്നത്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഉടന്‍ വിമാനത്താവളത്തിൽവെച്ച് എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ വിദേശത്തെ ഇടപെടലുകളും നീക്കവും എങ്ങനെയായിരുന്നു എന്നും ആരൊക്കെയാണ് കേരളത്തിലെ കണ്ണികളെന്നുമെല്ലമുള്ള വിവരങ്ങൾ മൻസൂറിന് വ്യക്തമായറിയാമെന്നാണ് എൻഐഎ കണക്ക് കൂട്ടുന്നത്.

കേസിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് ഷാഫിക്കൊപ്പം ഗൂഢാലോചനയിലും മന്‍സൂര്‍ പങ്കാളിയായിരുന്നു. മുഹമ്മദ് മന്‍സൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിനുള്ള അപേക്ഷയിൽ ശനിയാഴ്ച കൊച്ചിയിലെ എന്‍ഐഎ കോടതി വാദം കേള്‍ക്കും. നിലവില്‍ കോഫെപോസ തടവ് കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ സന്ദീപ് നായരടക്കം അഞ്ച് പേര്‍ സ്വർണ്ണക്കടത്ത് കേസില്‍ മാപ്പുസാക്ഷികളാണ്. ഇരുപത് പേരെ പ്രതികളാക്കി എന്‍ഐഎ ആദ്യഘട്ട കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു.