സർക്കാർ ജീവനക്കാരുടെ ഭവന-പിഎഫ് വായ്പ തിരിച്ചടവിന് ഇളവ്
ആറ് ദിവസത്തെ സാലറി കട്ട് നടപ്പാക്കുന്ന അടുത്ത അഞ്ച് മാസത്തേക്ക് വായ്പ തിരിച്ചടവ് നിർബന്ധമല്ലെന്ന് സർക്കാർ അറിയിച്ചു.
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഭവന-വായ്പ-പിഎഫ് വായ്പ തിരിച്ചടവുകൾക്ക് ഇളവ് പ്രഖ്യാപിച്ചു. കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം വീതം അടുത്ത അഞ്ച് മാസത്തേക്ക് പിടിച്ചു വയ്ക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ആറ് ദിവസത്തെ സാലറി കട്ട് നടപ്പാക്കുന്ന അടുത്ത അഞ്ച് മാസത്തേക്ക് വായ്പ തിരിച്ചടവ് നിർബന്ധമല്ലെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെടുന്ന ജീവനക്കാർക്ക് വേണ്ട ഇളവ് നൽകും. ആറ് മാസത്തേക്ക് കുടിശ്ശിക വരുന്ന തുക പിന്നീട് പത്ത് ഗഡുക്കളായി ശമ്പളത്തിൽ നിന്നും തിരിച്ചു പിടിക്കുമെന്നും അറിയിപ്പിലുണ്ട്.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരുടെ 25 ശതമാനം ശമ്പളം വെട്ടിക്കുറക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസ് മന്ത്രിസഭ പുറപ്പെടുവിച്ച്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ മുൻനിശ്ചയിച്ച സാലറി കട്ടുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.