Asianet News MalayalamAsianet News Malayalam

നിയമന കത്ത് വിവാദത്തിൽ നീറിപ്പുകഞ്ഞ് സിപിഎം; ഉൾപ്പാർട്ടി തർക്കം കടുത്തു, വസ്തുത ബോധ്യപ്പെടുത്തണമെന്നാവശ്യം

അന്വേഷണം പ്രഖ്യാപിക്കണം, തെറ്റ് പറ്റിയെങ്കിൽ ഏറ്റ് പറയണം, സമ്മേളനകാലത്ത് അടക്കം ഇത്തരം വീഴ്ചകൾ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ആരോപണ വിധേയരെ സംരക്ഷിക്കാനും ഏകപക്ഷീയ ഇടപടലുകളുമായി മുന്നോട്ട് പോകുകയുമാണ് ജില്ലാ നേതൃത്വം ചെയ്തതെന്നും വിമര്‍ശനമുണ്ട്

 dispute between the cpm leaders continues in corporation letter controversy
Author
First Published Nov 27, 2022, 6:45 AM IST

 

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ അതൃപ്തി നീറപ്പുകഞ്ഞ് സിപിഎം.വൻ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ പാര്‍ട്ടി വേദികളിൽ പോലും വിശദീകരണം നൽകാനോ അന്വേഷണം പ്രഖ്യാപിക്കാനോ തയ്യാറാകാത്തതിൽ തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന നേതാക്കൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ട്.നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ പ്രതിരോധിക്കാൻ സമരപരിപാടികൾ നടക്കാനിരിക്കെയാണ് ഉൾപ്പാര്‍ട്ടി തര്‍ക്കം.

 

തിരുവനന്തപുരം നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടേയും കൗൺസിലറുടേയും കത്ത് പുറത്ത് വന്നത് സമാനതകളില്ലാത്ത നാണക്കേടാണ് സിപിഎമ്മിനുണ്ടാക്കിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് അടുത്ത് നിൽക്കുന്ന നഗരസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ ഡിആര്‍ അനിലിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് പാര്‍ട്ടിക്കകത്തെ ചര്‍ച്ചകൾ. നഗരസഭ ഭരണസമിതിയേയും സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കി ബിജെപി കോൺഗ്രസ് പ്രതിഷേധങ്ങൾ മുന്നോട്ട് പോകുമ്പോൾ ഇതിനെതിരെ വാര്‍ഡ് തല പ്രതിഷേധവും പ്രചാരണ പരിപാടികളും സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. ഈ മാസം 29, 30 തീയതികളിലായി വിശദീകരണ യോഗങ്ങൾ തീരുമാനിച്ചിരിക്കെ കത്ത് വിവാദത്തിന്‍റെ വസ്തുത എന്താണെന്ന് പാര്‍ട്ടി ഘടകങ്ങളെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്. 

അന്വേഷണം പ്രഖ്യാപിക്കണം, തെറ്റ് പറ്റിയെങ്കിൽ ഏറ്റ് പറയണം, സമ്മേളനകാലത്ത് അടക്കം ഇത്തരം വീഴ്ചകൾ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ആരോപണ വിധേയരെ സംരക്ഷിക്കാനും ഏകപക്ഷീയ ഇടപടലുകളുമായി മുന്നോട്ട് പോകുകയുമാണ് ജില്ലാ നേതൃത്വം ചെയ്തതെന്നും വിമര്‍ശനമുണ്ട്. ആരോപണവും അതൃപ്തിയും ആനാവൂര്‍ നാഗപ്പനും ഒപ്പം നിൽക്കുന്നവര്‍ക്കുമെതിരിയാണെന്നിരിക്കെ കടുത്ത വിഭാഗീയതയും കിടമത്സരവുമാണ് കത്തിനെ ചൊല്ലി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാറിയ ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറിക്കായി സമയവായത്തിലെത്താൽ കഴിഞ്ഞ പത്ത് മാസത്തോളമായിട്ടും കഴിഞ്ഞിട്ടില്ല. ഇതടക്കമുള്ള പ്രശ്നങ്ങൾ കിടമത്സരങ്ങൾക്ക് ആക്കം കൂട്ടുന്നുമുണ്ട്.

വിവാദ കത്ത് വ്യാജമെന്ന് ആവർത്തിച്ച് മേയർ ആര്യ; ഓംബുഡ്മാന് മൊഴി നൽകി

Follow Us:
Download App:
  • android
  • ios