വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകൾക്ക് പുറമെ ഔദ്യോഗിക വസതികൾക്കും തർക്കം. ഒരേ മന്ദിരത്തിനായി ഒന്നിലധികം മന്ത്രിമാർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുo അന്തിമ പട്ടിക തയ്യാറാക്കും.
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും വാഹന നമ്പറുകളുടെ കാര്യത്തിലും തർക്കം. ഒരേ ഔദ്യോഗിക വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തുണ്ട്. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രി മന്ദിരങ്ങൾക്കായി നിരവധി പേർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുo അന്തിമ പട്ടിക തയ്യാറാക്കും.

കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന പമ്പ വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിന് വേറെ ആരും ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ല. ക്ലിഫ് ഹൌസിന് അടുത്താണ് ഇത്. ആ വസതി ചെന്നിത്തലയ്ക്ക് തന്നെ ലഭിച്ചേക്കും.
ഇന്നലെ മന്ത്രിമാർക്ക് നൽകിയ വാഹന നമ്പറുകളും താൽക്കാലികമാണ്. 51ാം നമ്പർ വേണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. 11 -നായി കെ മുരളീധരൻ രംഗത്തുണ്ട്. 9 വേണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അതേസമയം 13 ആർക്കും വേണ്ട. ഇന്നലെ 13ാം നമ്പർ കാർ ടൂറിസം വകുപ്പ് ഇറക്കിയില്ല. ആരും അത് ആവശ്യപ്പെട്ടില്ല എന്നാണ് വിശദീകരണം.

