ഉത്രാളിക്കാവ്, എറണാകുളത്തപ്പന്‍ ക്ഷേത്രങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്.
തൃശ്ശൂർ: പ്രശസ്തമായ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരാഘോഷവുമായി ബന്ധപ്പെട്ടുള്ള വെടിക്കെട്ടിനും എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനും അനുമതി നിഷേധിച്ചു.
ഉത്രാളിക്കാവ് പൂരത്തിന്‍റെ ഭാഗമായി ഫെബ്രുവരി 18-ന് സംയുക്തമായും 23ന് എങ്കക്കാട് വിഭാഗത്തിന്റെയും 25 ന് കുമരനെല്ലൂർ വിഭാഗത്തിന്റെയും 26 ന് വടക്കാഞ്ചേരി വിഭാഗത്തിന്റെയും വെടിക്കെട്ടിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു. അപേക്ഷകന് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പെസോ നിബന്ധന പ്രകാരം ലൈസൻസുള്ള മാഗസിൻ ഇല്ലാത്തതിനാലാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്.
സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്. നാളെയും മറ്റന്നാളുമായിരുന്നു ക്ഷേത്രോത്സവത്തിൽ വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്. ക്ഷേത്രം ഭാരവാഹികൾ അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജില്ലാ കളക്ടറോട് തീരുമാനം എടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.