സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവും മഞ്ചേരി എംഎല്‍എയുമായ എം ഉമ്മർ പറഞ്ഞു. കുറ്റക്കാർക്കെതിരെ ഉടൻ നടപടി എടുക്കണമെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും എം ഉമ്മര്‍ 

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടന്ന സംഭവത്തില്‍ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവം ഇന്ന് ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചര്‍ച്ച ചെയ്യും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവും മഞ്ചേരി എംഎല്‍എയുമായ എം ഉമ്മർ പറഞ്ഞു. കുറ്റക്കാർക്കെതിരെ ഉടൻ നടപടി എടുക്കണമെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും എം ഉമ്മര്‍ വിശദമാക്കി. 

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരൻ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് മനസിലായത്. 

ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്കിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷൻ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിചിത്രമായ വിശദീകരണം. മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഡോക്ടര്‍മാര്‍ക്ക് പറ്റിയ അബദ്ധം പരിശോധിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.