ക്ഷണിച്ചതിൽ സന്തോഷമെന്നും ആര്‍എല്‍വി രാമകൃഷ്ണൻ പ്രതികരിച്ചു.

തൃശൂർ: സുരേഷ് ​ഗോപി ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഡോ. ആർഎൽവി രാമകൃഷ്ണൻ. അന്ന് മറ്റൊരു പരിപാടിയുണ്ടെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. ക്ഷണിച്ചതിൽ സന്തോഷമെന്നും രാമകൃഷ്ണൻ പ്രതികരിച്ചു. കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അറിയിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശ്ശൂർ എസ്പിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. 

അധിക്ഷേപ പരാമർശത്തിന് എതിരായ പ്രതിഷേധ നൃത്തതിന് ശേഷം വലിയ പിന്തുണയാണ് ആർഎൽവി രാമകൃഷ്ണനെത്തേടിയെത്തുന്നത്. സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും പൊലീസിനും പരാതി നൽകുമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി.പരാമർശങ്ങൾക്കെതിരെ കേരളത്തിൻ്റെ വഴിയോരങ്ങളിൽ മോഹിനിയാട്ടം അവതരിപ്പിച്ചു പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർഎൽവി രാമകൃഷ്ണനെപ്പോലുള്ളവര്‍ക്ക് ഒപ്പമാണ് സർക്കാരെന്ന് മന്ത്രി കെ രാധാകൃഷ്ണനും വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്