ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ജോയ് മോനെ മൂന്നംഗ സംഘം മർദിച്ചു
തിരുവനന്തപുരം: ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ജോയ് മോനെ മൂന്നംഗ സംഘം മർദിച്ചു. ആര്യനാട് കാനക്കുഴി സ്വദേശികളായ മൂന്നു യുവാക്കളാണ് ആക്രമണം നടത്തിയത്. ഇരുമ്പ് സ്റ്റൂൾ എടുത്ത് ഡോക്ടറുടെ തലക്കടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഡോക്ടറെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവാക്കൾ ആണ് ഡോക്ടറെ ആക്രമിച്ചത്. ഇവരെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യനാട് കാണാകുഴി സ്വദേശികളായ സഹോദരങ്ങൾ അമൽ ഐസെൻറ്, അഖിൽ ഐസെൻറ്, സുഹൃത്ത് ഷിൻജിൻ എന്നിവരാണ് ആക്രമണം നടത്തിയത്.
ഇതിൽ അഖിൽ ഐസെൻറിൻറെ കൈയിൽ മുറിവുണ്ട്. ഇത് പരിശോധിക്കാനാണ് മൂന്നു പേരും ഡോക്ടറുടെ അടുത്ത് എത്തിയത്. തുടർന്ന് നഴ്സ് ഗ്ലൗസ് എടുക്കാൻ പോയി. ഡോക്ടർ ഒരാളോട് ഒപി ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു എന്നും ഇത് നിരസിച്ച പ്രതികൾ ആക്രമണം നടത്തി എന്നുമാണ് വിവരം. പ്രതികൾ മൂന്നുപേരും പൊലീസ് കസ്റ്റഡിയിലാണ്.






