കോടതിയുടെ പരിഗണനയിൽ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.  

തിരുവനന്തപുരം: ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴി നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സഭ പരി​ഗണിച്ചില്ല. നോട്ടീസ് പരി​ഗണിക്കുന്നത് ഉ‌ചിതമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. കേസ് കോടതിയുടെ പരി​ഗണനയിൽ ആണെന്നും അത്തരം വിഷയങ്ങൾ സഭയിൽ പരി​ഗണിക്കാൻ അനുമതി നൽകാനാകില്ലെന്നും സ്പീക്കർ വിശദമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

കോടതിയുടെ പരിഗണനയിൽ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് 
വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിർണ്ണായകമാണ്. ഇത് സഭയിൽ അല്ലെങ്കിൽ മറ്റെവിടെയാണ് ചർച്ച ചെയ്യുകയെന്നും വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയിക്കാൻ ഉള്ള അവസരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. 

ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നൽകിയതെന്ന് നിയമമന്ത്രി പി രാജീവും പറഞ്ഞു. അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. ഡോളർ രാജ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. 

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ,സരിത് എന്നിവർക്ക് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിലാണ് ഡോളർ കടത്തിൽ മുഖ്യമന്ത്രിയും ഉൾപ്പെട്ടു എന്ന് പറഞ്ഞത്. ഇതാണ് ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona