യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളർ കടത്തിയ സംഭവത്തിലാണ് ജോയിന്റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സംസ്ഥാന ജോയിന്‍റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര പരിരരക്ഷയില്ലാത്തവർക്ക് അനധികൃതമായി തിരിച്ചറിയിൽ കാർഡ് അനുവദിച്ച സംഭവത്തിലാണ് നോട്ടീസ്. ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന റബിൻസ് ഹമീദിനെ ചോദ്യം ചെയ്യാനുള്ള നടപടിയും കസ്റ്റംസ് തുടങ്ങി.
യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളർ കടത്തിയ സംഭവത്തിലാണ് ജോയിന്റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ കമ്മീഷനായി ലഭിച്ച തുക ഡോളർ ആക്കി മാറ്റി വിദേശത്തേക്ക് കടത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരനായ ഖാലിദിനെ കസ്റ്റംസ് പ്രതിയാക്കിയിട്ടുണ്ട്. ഇയാൾക്ക് നയതന്ത്ര പരിരക്ഷയുണ്ടായിരുന്നില്ല. എന്നാൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ അനുവദിച്ച തിരിച്ചറിയിൽ രേഖ ഉപയോഗിച്ചാണ് നയതന്ത്ര പരിരക്ഷയോടെ ഡോളർ കടത്തിയത്.
2018 മുതൽ ഈ പദവിയിലുള്ള സുനിലിനെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോൾ താൻ യുഎഇ കോൺസുലേറ്റിലെ ആർക്കും ഇത്തരം തിരിച്ചറിയിൽ രേഖ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് അന്വേഷണം മുൻ പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹക്കിലേക്ക് എത്തിയത്. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിലും ഷൈൻ എ ഹക്കുമായുള്ള ബന്ധത്തിന്‍റെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറയുന്നത്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്ത റബിൻസ് കെ ഹമീദിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങി. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കസ്റ്റംസ് റബിൻസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സ്വർണ്ണക്കടത്തിലെ പ്രധാന ആസൂത്രകരിൽ ഒരാളാണ് റബിൻസ് എന്നും അന്വേഷണ പൂർത്തിയാക്കാൻ റബിൻസിനെ ചോദ്യം ചെയ്യണമെന്നും കൊച്ചിയിലെ
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ രഹിൻസിനെ തിങ്കാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
