വർക്കലയിൽ മൂന്നു റിസോർട്ടുകൾ പാട്ടത്തിനെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം : വിദേശത്ത് നിന്നും കോടികള്‍ വില വരുന്ന എംഡിഎംഎ കടത്തിയ ഡോൺ സഞ്ചുവെന്ന സൈജുവിന് കോടികളുടെ ബിനാമി സമ്പാദ്യം. രണ്ട് കോടിയോളം രൂപ വില വരുന്ന ഒരു വീടാണ് കല്ലമ്പലം ഞെക്കാട് നിർമിക്കുന്നത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ പേരിലാണ് ഈ വീട്. വർക്കലയിൽ മൂന്ന് റിസോർട്ടുകൾ പാട്ടത്തിനെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നടന്നിട്ടുള്ള ഡിജെ പാർട്ടികളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. രണ്ട് ടെക്സ്റ്റൈൽസുകളും വർക്കലയിൽ സഞ്ചുവിനുണ്ടെന്നാണ് കണ്ടെത്തൽ.
ഒമാനിൽ നിന്നും രണ്ടു കോടി വിലമതിക്കുന്ന എംഡിഎംഎ എത്തിച്ച സഞ്ചുവിന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധമുണ്ട്. വലിയ തുക പറഞ്ഞുറപ്പിച്ചാണ് ഒന്നര കിലോ എംഡിഎംഎ എത്തിച്ചത്. അഫ്ഗാനിൽ നിന്നും ഒമാനിലെത്തിച്ച എംഡിഎംഎ വിലപേശി വാങ്ങുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഈ വർഷം മാത്രം നാല് പ്രാവശ്യം സഞ്ചു ഒമാനിലേക്ക് പോയിട്ടുണ്ട്.
സംസ്ഥാനത്ത് പുറത്ത് അടക്കം ഇയാൾ ലഹരി മരുന്ന് വിൽപന നടത്തിയിരുന്നതായാണ് പൊലീസ് നിഗമനം. പലരിൽ നിന്ന് ലക്ഷങ്ങള്‍ അഡ്വാൻസ് വാങ്ങിയതിന്റെ തെളിവ് സഞ്ചുവിൻെറ ഫോണിൽ നിന്ന് കിട്ടി. ലഹരി ഉപയോഗത്തിന് പൊലീസും എക്സൈസും ചോദ്യം ചെയ്ത സിനിമാ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലഭിച്ചു. താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പക്ഷേ സഞ്ചു പൊലീസിന് കൃത്യമായി മറുപടി നൽകിയിട്ടില്ല.
ലഹരിമരുന്ന് പിടിക്കപ്പെട്ടാലും അന്വേഷണം തന്നിലേയ്ക്ക് എത്താതിരിക്കാൻ കാട്ടാക്കട സ്വദേശിയുടെ പേരിലാണ് സഞ്ചു വിമാനത്താവളം വഴി പാഴ്സൽ കടത്തിയത്. ഇയാള്‍ക്ക് ടിക്കറ്റ് എടുത്ത് നൽകിയത് സഞ്ചുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഭാരം കൂടുതലായതിനാൽ ചില പാഴ്ലുകള്‍ കൊണ്ടുവരാൻ സഞ്ചു ആവശ്യപ്പെട്ട പ്രകാരം കൊണ്ടുവന്നുവെന്നാണ് ഇയാളുടെ മൊഴി.
പിടിക്കപ്പെട്ടാൽ സ്വത്ത് കണ്ടെുകെട്ടതിരിക്കാനാണ് സഞ്ചുവിന്റെ ബിനാമി ഇടപാട്. പക്ഷെ വീടിന് കുറ്റിയിടുന്നത് ഉള്‍പ്പെടെ സഞ്ചു തന്നെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ വിദേശത്ത് അടക്കം അന്വേഷണം നടത്താണ് തീരുമാനം.



