ആഭ്യന്തര, ചരക്ക് വിമാന സർവീസുകൾ സെപ്റ്റംബർ 15-ഓടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ലക്നൗ: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഇനി ഇന്ത്യയ്ക്ക് സ്വന്തം. ഉത്തർപ്രദേശിലെ ജെവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളമാണ് പുതുചരിത്രം കുറിക്കുന്നത്. ഇതിനോടകം 80 ശതമാനത്തിലധികം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ഈ വർഷം നവംബറോടെ വിമാനത്താവളം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് ഉത്തർപ്രദേശ് വ്യവസായ വികസന മന്ത്രി നന്ദ് ഗോപാൽ ഗുപ്ത നന്ദി പറഞ്ഞു. ഉന്നതതല അവലോകനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.

നിലവിൽ വിമാനത്താവളത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നാല് ഘട്ടങ്ങളിലായാണ് വിമാനത്താവളത്തിന്റെ നിർമ്മാണം നടന്നത്. ഇതിനായി ആകെ 29,650 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടക്കത്തിൽ, വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2024 സെപ്റ്റംബറോടെ പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ടെർമിനൽ നിർമ്മാണ പ്രവർത്തനങ്ങളിലും അംഗീകാരങ്ങൾ ലഭിക്കുന്നതിലും കാലതാമസം നേരിടുകയായിരുന്നു.

ഘട്ടം ഘട്ടമായാകും നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (NIAL) പ്രവർത്തനങ്ങൾ ആരംഭിക്കുക. ആഭ്യന്തര, ചരക്ക് വിമാന സർവീസുകൾ സെപ്റ്റംബർ 15 ഓടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ്ണ തോതിലുള്ള അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ ഈ വർഷം നവംബറിൽ ആരംഭിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നുള്ള എയറോഡ്രോം ലൈസൻസും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ നിന്നുള്ള സുരക്ഷാ ക്ലിയറൻസും ഇനി ലഭിക്കാനുണ്ട്. വാണിജ്യ ഗതാഗതം ആരംഭിക്കുന്നതിനായി ഈ ക്ലിയറൻസുകൾ അത്യാവശ്യമാണ്.

മെട്രോ റെയിൽ, ബസ് ടെർമിനലുകൾ, ടാക്സി ലെയ്‌നുകൾ, സ്വകാര്യ പാർക്കിംഗ് എന്നിവയെ സംയോജിപ്പിക്കുന്ന ഒരു അത്യാധുനിക ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷൻ സെന്റർ വിമാനത്താവളത്തിലുണ്ടാകും. ഇത് ദില്ലിയെയും വാരണാസിയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ലിങ്ക് ആണ്. കൂടാതെ, വളർച്ചയെത്തിയ 580-ലധികം മരങ്ങൾ മാറ്റിസ്ഥാപിക്കുകയും എട്ട് ഏക്കർ ഫോറസ്റ്റ് ബഫർ സോൺ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.