ഇന്ന് താൻ വിരമിക്കുന്ന ദിവസം തനിക്കെതിരെ കള്ളക്കഥകൾ മെനയുകയാണെന്നും വിസിയായി സിസ തോമസ് ചുമതലയേറ്റ ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ലിസി മാത്യു ആരോപിച്ചു

കൊച്ചി : ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം അച്ചടിയുമായി ബന്ധപ്പെട്ട വിവാദത്തിലും എസ് എഫ് ഐ നേതാവിനെ ജയിപ്പിച്ചുവെന്ന പരാതിയിലും തനിക്ക് പങ്കില്ലെന്ന് കാലടി സർവകലാശാല പ്രൊഫസർ ഡോ. ലിസി മാത്യു. ഇന്ന് താൻ വിരമിക്കുന്ന ദിവസം തനിക്കെതിരെ കള്ളക്കഥകൾ മെനയുകയാണെന്നും വിസിയായി സിസ തോമസ് ചുമതലയേറ്റ ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ലിസി മാത്യു ആരോപിച്ചു. ഇഷ്ടമില്ലാത്തവരെ തകർക്കാൻ ശ്രമിക്കുന്നു. 31 വർഷത്തെ സേവനത്തിനു ശേഷം ഇന്ന്വിരമിക്കുന്ന ദിവസം കിട്ടിയ പ്രതിഫലമാണിത്. തനിക്കെതിരെ കള്ളക്കഥകൾ മെനയുകയാണ്. വിസിയായി സിസ തോമസ് ചുമതലയേറ്റ ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയാണ്. സീനിയർ പ്രൊഫസറായ ഞാൻ സ്ഥിരം വിസി സ്ഥാനത്തേക്ക് വരാൻ യോഗ്യതയുള്ളയാളാണ്. അത് കൊണ്ടാകാം തന്നെ ഉന്നം വയ്ക്കുന്നതെന്നും മറ്റു കാരണങ്ങളില്ലെന്നും ലിസി മാത്യു പറഞ്ഞു.

ചട്ടമ്പിസ്വാമിയുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയാറാക്കി വെള്ളക്കടലാസ് നിറച്ച് പ്രകാശനം നടത്താനുള്ള നീക്കത്തിലും തോറ്റ ബിഎഫ്എ വിദ്യാർത്ഥിയെ ജയിപ്പിച്ചതിലും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, സംസ്കൃ‌ത സർവകലാശാലാ പരീക്ഷാ കൺട്രോളറുടെയും സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ. ലിസി മാത്യുവിനെതിരെ കുറ്റപത്രം നൽകിയത്. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഡോ.ലിസി സർവീസിൽ നിന്നു വിരമിക്കാനിരിക്കെയാണ് നടപടിയുണ്ടായത്. സർവകലാശാലയുടെ അനുമതിയില്ലാതെ ജീവചരിത്ര ഗ്രന്ഥത്തിൻ്റെ അച്ചടി സ്വകാര്യ പ്രസിന് നൽകിയതും ഗവർണർ പങ്കെടുക്കുന്ന പ്രകാശനച്ചടങ്ങ് സർവകലാശാലയെ ഔദ്യോഗികമായി അറിയിക്കാതിരുന്നതും ഡോ. ലിസി മാത്യുവിന്റെ വീഴ്ചയാണെന്ന് വൈസ്‌ചാൻസലർ ഡോ. സിസാ തോമസിന്റെ നിർദേശ പ്രകാരം നൽകിയ കുറ്റപത്രത്തിൽ പറയുന്നു.