'കൊറോണയില്‍ അവസാനവാക്ക് യൂണിസെഫിന്‍റേതല്ല'; സെന്‍കുമാറിനെ വീണ്ടും തിരുത്തി ഡോ ഷിംന
ആരോഗ്യകാര്യങ്ങളിലെ അവസാന വാക്ക് ലോകാരോഗ്യ സംഘടന. തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നത് തന്‍റെ വാദം ന്യായീകരിച്ചും ഡോ ഷിംന അസീസിനെ വിമര്‍ശിച്ചും ബിജെപി നേതാവ് ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ഡോ ഷിംന അസീസ്. ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ കൊറോണ വൈറസ് പടരില്ലെന്നായിരുന്നു ടി പി സെന്‍കുമാറിന്‍റെ വാദം. യൂണിസെഫും മറ്റ് ചില മാധ്യമ റിപ്പോര്‍ട്ടുകളേയും അടിസ്ഥാനമാക്കിയാണ് തന്‍റെ നിരീക്ഷണമെന്നായിരുന്നു സെന്‍കുമാറിന്‍റെ വാദം. ചാണകമോ ഒട്ടക മൂത്രമോ ഏതായാലും ഡോ. ഷിനാ അസീസ് ലോകത്തെ അവസാന വാക്കല്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ടി പി സെന്‍കുമാര്‍ വിശദമാക്കിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായാണ് ഡോ ഷിംനയുടെ കുറിപ്പ്. യൂണിസെഫ് നല്‍കിയ നിര്‍ദേശങ്ങളില്‍ സെന്‍കുമാറിന്‍റെ വാദങ്ങളെ ന്യായീകരിക്കുന്നതൊന്നും ഇല്ലെന്ന് ഷിംന വിശദമാക്കുന്നു. ആരോഗ്യകാര്യങ്ങളിലെ അവസാന വാക്ക് ലോകാരോഗ്യ സംഘടനയാണെന്നും ഷിംന വിശദമാക്കുന്നു. മറ്റ് റിപ്പോര്‍ട്ടുകള്‍ വായിക്കുന്നതിനൊപ്പം അതാത് സംഘടനകളുടെ വെബ്സൈറ്റുകളും ശ്രദ്ധിക്കാന്‍ ഡോ. ഷിംന അസീസ് വിശദമാക്കുന്നു.
കൊവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ എന്നായിരുന്നു ടിപി സെന്‍കുമാര്‍ തന്‍റെ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. കൊവിഡ് 19 എന്ന കൊറോണ വൈറസ് 27ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ. കൊറോണയുള്ള ഒരാളുടെ സ്രവം നല്‍കിയില്ലെങ്കില്‍ അത് ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നുമായിരുന്നു സെന്‍കുമാറിന്‍റെ പ്രചരണം. എന്നാല്‍ സെന്‍കുമാറിന്റെ വാദം അശാസ്ത്രീയമാണെന്ന വാദവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കില്‍ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍ വിമര്‍ശിച്ചിരുന്നു.
ആളുകൾ ഒന്നിച്ച് കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാൽ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കഴിയുമെങ്കിൽ ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കണം. തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്‌ട്രീയവും തെളിയിക്കാൻ നടക്കുകയുമരുത്. വിശ്വാസത്തിനപ്പുറമാണ് വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ. ആളെക്കൊല്ലികളാകരുത്. ആരും എന്ന് നേരത്തെ ഷിംന ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയിരുന്നു.