മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പൊലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ മങ്കട പൊലീസ് സാഹസികമായി പിടികൂടി

മലപ്പുറം: മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പൊലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ മങ്കട പൊലീസ് സാഹസികമായി പിടികൂടി. മാനന്തവാടി സ്വദേശിയായ ധോണിഷ് (38)ആണ് പിടിയിലായത്. ഗോവയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ബാറിലേക്ക് മദ്യവുമായി വന്ന ലോറിയാണ് ഇയാള്‍ ഓടിച്ചിരുന്നത്. ബുധനാഴ്ച രാവിലെ പാണ്ടിക്കാട്, മഞ്ചേരി, ആനക്കയം വഴി അമിതവേഗത്തില്‍ പാഞ്ഞ ലോറി വഴിയിലുടനീളം കാല്‍നടയാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയും ലോറിയെ പിന്തുടര്‍ന്ന പൊലീസ് ജീപ്പിനെയും ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് ലോറി മങ്കട ടൗണിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തടയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവിടെ വച്ച് പൊലീസുകാരെയും നാട്ടുകാരെയും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് പൊലീസ് കസ്റ്റഡി യിലെടുത്തത്. രാവിലെ 8.30-ഓടെ സ്റ്റേഷനിലെത്തിച്ചശേഷവും പ്രതി അക്രമം തുടര്‍ന്നു. വിലങ്ങണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷനിലെ മുപ്പതിനായിരത്തിലധികം രൂപ വിലവരുന്ന നിരീക്ഷണ ക്യാമറ അടിച്ച് പൊളിച്ച് തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച സത്താര്‍ എന്ന പൊലീസുകാരന്‍റെ മുഖത്ത് ക്യാമറയുടെ ഭാഗം കൊണ്ട് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.