രണ്ട് വർഷത്തിന് ശേഷം കാനനപാത വഴിയുള്ള തീർത്ഥാടനത്തിനും അനുമതി നൽകി. രണ്ട് വർഷമായി നിർത്തിവച്ചിരുന്ന കാനനപാതയിലൂടെയുള്ള തീർത്ഥാടനം കർശന സുരക്ഷാക്രമീകരണങ്ങളോടെയാണ് വീണ്ടും തുടങ്ങിയത്. 

പത്തനംതിട്ട: ശബരിമലയിൽ (Sabarimala) തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉത്സവത്തിന് തീർത്ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന് വൻ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. രാവിലെ നാല് മണിക്ക് നട തുറന്നത് മുതല്‍ വൻ തീർത്ഥാടക പ്രവാഹമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് എത്തുന്നതില്‍ കൂടുതലും. രണ്ട് ഡോസ് എടുത്തവരോ ആർടിപിസിർ നെഗറ്റീവായവരോ ആയ എല്ലാ തീർത്ഥാടകരെയും കയറ്റിവിടാനാണ് നിർദ്ദേശം. രാവിലെ നാല് മണിക്കൂർ ക്യൂ നിന്നാണ് പലരും ദർശനം നടത്തിയത്. തിരക്ക് കൂടിയതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

രണ്ട് വർഷത്തിന് ശേഷം കാനനപാത വഴിയുള്ള തീർത്ഥാടനത്തിനും അനുമതി നൽകി. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കാനനപാതയിലൂടെയുള്ള തീർത്ഥാടനം വീണ്ടും തുടങ്ങിയത്. 11 മണിക്ക് മുൻപ് എരുമേലിയിൽ എത്തുന്നവരെയാണ് കയറ്റിവിടുന്നത്. 35 കിലോമീറ്ററിൽ ഭൂരിഭാഗവും വനത്തിനുള്ളിലൂടെയാണ് യാത്ര. 11 നാണ് പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ. 12 ന് തിരുവാഭരണഘോഷയാത്ര തുടങ്ങും. 14 നാണ് മകരവിളക്ക്. കാനനപാത തുറന്നതോടെ പുല്ലുമേട് വഴിയുള്ള തീർത്ഥാടനത്തിനും അനുമതി നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്.