പിഎസ്‍സി സമരം; മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡിവൈഎഫ്ഐ നേതാക്കളും സമരക്കാരും ചര്‍ച്ച നടത്തുന്നു
നേരത്തെ സംസ്ഥാന സെക്രട്ടറി എഎ റഹീം സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തിയിരുന്നു. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
തിരുവനന്തപുരം: പിഎസ്‍സി സമരത്തില്‍ ഒത്തുതീര്‍പ്പിനായി ഡിവൈഎഫ്ഐ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേതാക്കളും സമരക്കാരും ചര്‍ച്ച നടത്തുകയാണ്. നേരത്തെ സംസ്ഥാന സെക്രട്ടറി എഎ റഹീം സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തിയിരുന്നു. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഇതിന് സംസ്ഥാന സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്ന് റഹീമിനോട് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. ഉന്നയിച്ച വിഷയങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കാമെന്ന് റഹീം ഉറപ്പുനൽകിയതായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
നിയമന വിവാദത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം നാളെ 18ാം ദിവസത്തിലേക്ക് കടക്കും. ഫെബ്രുവരി 20ാം തീയതിക്കുള്ളിൽ കാലാവധി നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സമരത്തെ വിമർശിച്ച് കഴിഞ്ഞ ദിവസം മന്ത്രി ഇപി ജയരാജൻ രംഗത്തെത്തിയിരുന്നു. റാങ്ക്ഹോൾഡർമാരുടെ സമരം പ്രഹസനവും അഭിനയവുമാണെന്നായിരുന്നു മന്ത്രിയുടെ വാദം. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ഒത്തുതീർപ്പിനായി രംഗത്ത് വന്നത്.