പ്രതിപക്ഷ നേതാവ് 150 കോടി രൂപയുടെ കൈക്കൂലി മൂന്ന് തവണകളായി കൈപ്പറ്റി എന്നതും ഇടനില നിന്നത് കെ.സി വേണുഗോപാലാണെന്നതും ഏറെ ഗൗരവതരമാണെന്ന് ഡിവെെഎഫ്ഐ.
തിരുവനന്തപുരം: കോര്‍പ്പറേറ്റുകളുടെ കൈക്കൂലി കൈപ്പറ്റി കെ. റെയില്‍ വിരുദ്ധ സമരം നടത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ. സില്‍വര്‍ ലൈന്‍ അട്ടിമറിക്കാന്‍ വേണ്ടി പ്രതിപക്ഷ നേതാവ് ഐടി കോര്‍പ്പറേറ്റുകളില്‍ നിന്നും 150 കോടിയോളം രൂപ കൈക്കൂലി വാങ്ങി എന്ന് ഉയര്‍ന്നു വന്ന ആരോപണം ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ ഐടി മേഖലയടക്കമുള്ള വിവിധ മേഖലകളില്‍ യാത്രാ പ്രശ്‌നം ഉള്‍പ്പെടെ പരിഹരിച്ച് അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി തൊഴിലും നിക്ഷേപവും എത്തിക്കാന്‍ വേണ്ടി ആവിഷ്‌ക്കരിച്ച കെ.റെയില്‍ പദ്ധതിക്കെതിരെ നടത്തിയ സമരം കേരള ജനതയോടുള്ള വെല്ലുവിളിയായിരുന്നെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ അതിവേഗപാതകളോട് യാതൊരു പ്രശ്‌നവും ഇല്ലാത്ത കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ മാത്രം ഇത് അനുവദിക്കില്ല എന്ന നിലപാട് എടുത്തത് അന്നു തന്നെ സംശയാസ്പദമായിരുന്നെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. 'കോണ്‍ഗ്രസിന്റെ ഈ ഇരട്ടത്താപ്പിന് പിറകില്‍ കോര്‍പ്പറേറ്റുകള്‍ ഒഴുക്കിയ പണമായിരുന്നു എന്നാണിപ്പോള്‍ മനസിലാകുന്നത്. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് കര്‍ണാടക കേന്ദ്രീകരിച്ചുള്ള ഐടി കോര്‍പ്പറേറ്റുകളില്‍ നിന്ന് പ്രതിപക്ഷ നേതാവ് 150 കോടി രൂപയുടെ കൈക്കൂലി മൂന്ന് തവണകളായി കൈപ്പറ്റി എന്നതും അതിന്റെ ഇടനില നിന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് കെ.സി വേണുഗോപാലാണെന്നതും ഏറെ ഗൗരവതരമാണ്.' വികസന സ്വപ്നങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുകയും കോര്‍പ്പറേറ്റുകളുടെ അച്ചാരം വാങ്ങി കേരളത്തെ വഞ്ചിക്കുകയും ചെയ്ത വി.ഡി സതീശനെതിരെ ഉചിതമായ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
'ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ വാഹനിൽ ഉള്‍പ്പെടുത്തണം, അവസാന തീയതി ഫെബ്രുവരി 29'

