പാലാരിവട്ടം പാലം പണിത എൻജിനീയര്‍മാര്‍ തൊഴിൽ ധാര്‍മ്മികത കാണിച്ചില്ല: ഇ ശ്രീധരൻ
ധാർമ്മികത കാണിക്കാത്തതിനുള്ള തെളിവാണ് പാലാരിവട്ടത്തും കൽക്കത്തയിലും കണ്ടതെന്ന് ഇ ശ്രീധരൻ. കൽക്കത്തയിൽ മേൽപ്പാലം തകർന്ന് നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്
കോഴിക്കോട്: പാലാരിവട്ടം പാലം പൊളിച്ച് പണിയേണ്ടിവന്നതിന് കാരണം എൻജിനീയര്‍മാരുടെ ധാര്‍മ്മികത ഇല്ലായ്മയാണെന്ന് തുറന്നടിച്ച് ഇ ശ്രീധരൻ. എഞ്ചിനീയർമാർ തൊഴിലിൽ ധാർമ്മികത കാണിക്കാത്തതിനുള്ള തെളിവാണ് പാലാരിവട്ടത്തും കൊൽക്കത്തയിലും കണ്ടത്. കൊൽക്കത്തയിൽ മേൽപ്പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് ജീവൻ നഷ്ടമാകുന്ന അവസ്ഥ കൂടി ഉണ്ടായി. ധാര്‍മ്മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എൻജിനീയര്‍മാരാണ് രാജ്യത്തിന് മുതൽകൂട്ടാകുകയെന്നും ഇ ശ്രീധരൻ കോഴിക്കോട്ട് പറഞ്ഞു.
നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അഴിമതിയും കാരണം ഉദ്ഘാടനം കഴിഞ്ഞ ഉടനെ അപകടാവസ്ഥയിലായ പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇ ശ്രീധരന്‍റെ നേതൃത്വത്തിലാണ് പാലം പുനര്‍നിര്‍മ്മാണ നടപടികൾ നടക്കുന്നത്. ഒക്ടോബറിൽ പണി തുടങ്ങി ഒരു വര്‍ഷത്തിനകം പാലം ഗതാഗത യോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ സാങ്കേതിക മികവുള്ള സംഘം ഇതിനായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു