ശബരിമലയിലെ കച്ചവടസ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല, ഇ-ടെണ്ടറില്‍ പങ്കെടുത്തത് ഒരാള്‍ മാത്രം
കഴിഞ്ഞ സീസണിലെ നഷ്ടം നികത്താതെ ലേല നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കച്ചടവടക്കാര്‍.
പത്തനംതിട്ട: മണ്ഡല മകരവിളക്ക് സീസണ്‍ തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല. കഴിഞ്ഞ സീസണിലെ നഷ്ടം നികത്താതെ ലേല നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കച്ചടവടക്കാര്‍.
ശബരിമലയില്‍ കച്ചവടസ്ഥാപനങ്ങള്‍ക്ക് കരാര്‍ ലഭിച്ചാല്‍ ഒരു വര്‍ഷം ശരാശരി 142 പ്രവര്‍ത്തി ദിവസങ്ങള്‍ കിട്ടും. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം വിലക്കിയതിനാല്‍ കഴിഞ്ഞ ഏഴ് മാസം പൂജക്കാലത്തെ കച്ചവടം നഷ്ടപ്പെട്ടു.70 ദിവസം പോലും കച്ചവടം നടന്നില്ല.
കഴിഞ്ഞ വര്‍ഷം കരാര്‍ കിട്ടിയവര്‍ക്ക് ഈ സീസണില്‍ അത് നീട്ടി നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് ഇക്കഴിഞ്ഞ 22ന് പുതിയ ഇ-ടെണ്ടര്‍ ക്ഷണിച്ചത്. 162 വ്യാപാര സ്ഥാപനങ്ങൾക്കുള്ള ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ കിട്ടിയത് ഒരെണ്ണം മാത്രമാണ്.
അടുത്തയാഴ്ച വീണ്ടും ഇ-ടെണ്ടര്‍ വിളിക്കും. കഴിഞ്ഞ സീസണിലെ നഷ്ടം നികത്താതെ സഹകരിക്കില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍. കച്ചവട സ്റ്റാളുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സാഹയത്തോടെ തീര്‍ത്ഥാടകര്‍ക്ക് സൊകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഒരു സീസണില്‍ കച്ചവട സ്ഥാപനങ്ങളുടെ ലേലത്തിലൂടെ 50 കോടിയോളം രൂപയാണ് ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നത്.തീര്ർത്ഥാകരുടെ നിയന്ത്രണം കൂടി വരുന്നതോടെ ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസനധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.