എന്നെ എംഎൽഎ ആക്കിയത് രക്ഷാപ്രവർത്തനമെന്ന് എഡി തോമസ് എംഎൽഎ. അമ്മമാരുടെ ശാപം നിങ്ങളെ പിന്തുടരുമെന്നും പിണറായിയോട് എഡി തോമസ്. നിയമസഭയിലെ പ്രസംഗത്തിനിടെയാണ് എഡി തോമസ് എംഎൽഎയുടെ പരാമർശങ്ങൾ ഉണ്ടായത്
തിരുവനന്തപുരം: എന്നെ എംഎൽഎ ആക്കിയത് രക്ഷാപ്രവർത്തനമെന്ന് എഡി തോമസ് എംഎൽഎ. അമ്മമാരുടെ ശാപം നിങ്ങളെ പിന്തുടരുമെന്നും പിണറായിയോട് എഡി തോമസ്. നിയമസഭയിലെ പ്രസംഗത്തിനിടെയാണ് എഡി തോമസ് എംഎൽഎയുടെ പരാമർശങ്ങൾ ഉണ്ടായത്. ആലപ്പുഴയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ എഡി തോമസിന് പൊലീസിൻ്റെയും ഗൺമാൻമാരുടേയും മർദനം ഏൽക്കേണ്ടി വന്നിരുന്നു. ഇത് വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായി മാറുകയായിരുന്നു.
ആലപ്പുഴ നഗരത്തിലിട്ട് തന്നെയും അജയ് കുര്യാക്കോസിനെയും പട്ടിയെ തല്ലും പോലെ തല്ലിയെന്നും അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞതെന്നും എഡി തോമസ് പറഞ്ഞു. പിന്നീട് രക്ഷാപ്രവർത്തനം എന്നു പറഞ്ഞു. നിരവധി യുവാക്കളുടെ തലയാണ് ആ സർക്കാരിൻ്റെ കാലത്ത് തല്ലിപ്പൊളിച്ചത്. അമ്മമാരുടെ കണ്ണുനീർ വീണുവെന്നും ആ ശാപം നിങ്ങളെ വിടാതെ പിന്തുടരുമെന്നും എഡി തോമസ് പറഞ്ഞു.
ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപ്പിക്കെതിരെ നടപടി വന്നേക്കും
നവകേരള യാത്രയിലെ ഗൺമാൻമാരുടെ മർദനത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപ്പിക്കെതിരെ നടപടി വന്നേക്കും. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെയാണ് ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുൻപിൽ മൊഴി നൽകിയത്. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് മർദമേറ്റ ആലപ്പുഴ എംഎൽഎ എഡി തോമസും അജയ് ജുവൽ കുര്യാക്കോസും ആവശ്യപ്പെട്ടു.
നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ ഗൺമാന്മാരെ രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാർ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികൾ. തിരുവന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി. ഔദ്യോഗിക രേഖകളിൽ കൃത്യമം നടത്തിയത് പരിശോധിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ആദ്യ അന്വേഷണത്തിലെ അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കും. ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മർദമേറ്റ ആലപ്പുഴ എംഎൽഎ എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസും.
ഗൺമാൻ അനിൽകുമാർ, സുരക്ഷ സേനയിലെ സന്ദീപ് എന്നിവരാണ് നിലവിൽ പ്രതികൾ. കൂടുതൽ പേർ ലാത്തികൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയശേഷം കേസിൽ കൂടുതൽ പേരെ പ്രതിചേർക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഇടക്കാല റിപ്പോർട്ട് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. തിരുത്തൽ വരുത്തിയ റിപ്പോർട്ടുൾപ്പടെ അന്വേഷണ സംഘത്തിന്‍റെ മുൻപിലുണ്ട്.



