കൊടകരയിൽ കവർന്ന കുഴൽപ്പണം ഉപയോഗിച്ച് നടത്തിയ ഇടപാടുകൾ മാത്രമാണ് എൻഫോഴ്സ്മെൻ്റ് അന്വേഷിച്ചതെന്ന് വിവരം

കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. അന്വേഷണം വേഗത്തിൽ തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊടകര കുഴൽപ്പണ കേസിലെ സാക്ഷി നൽകിയ ഈ ഹർജിയും ഹൈക്കോടതി തീർപ്പാക്കി.

കൊടകര കുഴൽപ്പണക്കേസിലെ പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് വ്യക്തമാകുന്നത്, കവർച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ പറ്റിയാണ് ഇ ഡി അന്വേഷിച്ചതെന്നാണ് വിവരം. കവർച്ച നടത്തിയ പണം ഉപയോഗിച്ച് നടത്തിയ ഇടപാടുകളാണ് കേന്ദ്ര ഏജൻസി പരിശോധിച്ചത്. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്നായിരുന്നു സംസ്ഥാന പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇക്കാര്യം പരിശോധിക്കാതെയാണ് ഇ ഡി അന്വേഷണം അവസാനിപ്പിക്കുന്നത്.