പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി  ടിആർ രാജനെയാണ് ചോദ്യം ചെയ്യുക. കരുവന്നൂർ കേസിൽ അറസ്റ്റിലായ അരവിന്ദാക്ഷന് രണ്ട് അക്കൗണ്ടുകൾ ഈ ബാങ്കിലുണ്ടെന്ന് ഇഡി കണ്ടെത്തിയതിനാലാണ് ചോദ്യം ചെയ്യുന്നത്. 

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടിആർ രാജനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കരുവന്നൂർ കേസിൽ അറസ്റ്റിലായ അരവിന്ദാക്ഷന് രണ്ട് അക്കൗണ്ടുകൾ ഈ ബാങ്കിലുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയതിനാലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നിലനിൽക്കെയാണ് ഇഡിയുടെ അടുത്ത നടപടി. അരവിന്ദാക്ഷന്റെ അമ്മയായ ചന്ദ്രമതിക്ക് പകരം മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് ഇഡി കോടതിയിൽ നൽകിയതെന്ന് ആക്ഷേപമുയർന്നിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംകെ കണ്ണന്‍റെ പ്രതിനിധികൾ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിരുന്നു. എംകെ കണ്ണന്‍റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ഇഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എംകെ കണ്ണന്‍ നേരിട്ടെത്താതെ പ്രതിനിധികള്‍ വഴി രേഖകൾ ഇഡിക്ക് കൈമാറിയത്.

Also Read: നിയമന കോഴ; ‌ഹരിദാസിനെ ഫോണിൽ പോലും കിട്ടുന്നില്ലെന്ന് പൊലീസ്; ബാസിത്ത് വീണ്ടും ഹാജരാവണം

ആദായ നികുതി രേഖകൾ, സ്വയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനായിരുന്നു ഇഡിയുടെ നി‍ർദേശം. മുൻപ് രണ്ട് തവണ എംകെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ കൊണ്ടുവന്നിരുന്നില്ല. തുടര്‍ന്ന് ഇഡി നൽകിയ മൂന്നാമത്തെ നോട്ടീസിലാണ് രേഖകൾ എത്തിച്ചത്. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എംകെ കണ്ണന് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്