കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നത്.

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ. കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നത്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്ന് പെൺകുട്ടി പറയുന്നു. 

8 വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അധ്യാപകനെതിരെ പരാതി നൽകുകയും ചെയ്തുവെന്നും പെൺകു പറയുന്നു. എന്നാൽ സിദ്ധീഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു. എടവണ്ണപ്പാറയിൽ മരിച്ച കുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിയ്ക്കറിയാമെന്നും സിദ്ധീഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം; മൃതദേഹം കണ്ടെത്തിയത് മേൽവസ്ത്രമില്ലാതെ, ദുരൂഹത; തെരച്ചിലിൽ വസ്ത്രം കണ്ടെത്തി

17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലി റിമാൻഡിലാണ്. മഞ്ചേരി പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് വാഴക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.